നിതിൻ രാജിന്‍റെ മരണ കാരണം ലോൺ ആപ്പ് ഭീഷണിയെന്ന് വരുത്താനുള്ള പൊലീസ് നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്ന് അംബേദ്കറൈറ്റ് ഡേമോക്രാറ്റിക്ക് ഫ്രണ്ട് ജനറൽ കൺവീനർ എം ഗീതാനന്ദൻ ആരോപിച്ചു. അതേസമയം ലോൺ ആപ്പ് ഭീഷണിയും കാരണമായെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് പൊലീസ്.

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ദളിത് വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തെ കോളേജുകളിൽ രോഹിത് വെമുല ആക്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ദളിത് സംഘടനകൾ. ജാതി വിവേചനം നടത്തുന്ന അധ്യാപകർക്കെതിരെ നിയമ നടപടി വേണമെന്നാണ് ആവശ്യം. നിതിൻ രാജിന്‍റെ മരണ കാരണം ലോൺ ആപ്പ് ഭീഷണിയെന്ന് വരുത്താനുള്ള പൊലീസ് നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും അംബേദ്കറൈറ്റ് ഡേമോക്രാറ്റിക്ക് ഫ്രണ്ട് ജനറൽ കൺവീനർ എം ഗീതാനന്ദൻ ആരോപിച്ചു. അതേസമയം ലോൺ ആപ്പ് ഭീഷണിയും കാരണമായെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് പൊലീസ്. ക്യാമ്പസിൽ ഉണ്ടായിരുന്ന ചില വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രേരണ കുറ്റത്തിൽ പ്രതികളായ അധ്യാപകർ ഒളിവിൽ തുടരുകയാണ്. വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് വരുത്തി തീർക്കാൻ കോളേജ് മാനേജ്മെന്റ് ശ്രമിക്കുന്നു എന്ന ആരോപണം ശക്തമായി. നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ പറഞ്ഞു.

മരണത്തിന് ശേഷമാണ് എല്ലാവരും പ്രതികരിക്കുന്നതെന്നും നേരത്തെ പ്രതികരിക്കണമായിരുന്നുവെന്നും ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെന്നും നിതിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമേ പ്രതികരിക്കണമായിരുന്നു. ഇനിയും വിദ്യാർത്ഥികൾ കാര്യങ്ങൾ തുറന്നു പറയണം. കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യണമെന്നും ആച്ഛൻ ആവശ്യപ്പെട്ടു. പൊലീസിന്റെ കൈവശമുള്ള നിതിന്റെ മൊബൈൽ പരിശോധനയ്ക്ക് അയക്കും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖകളിലും വിശദമായ അന്വേഷണം ഉണ്ടാകും.

ജാതി അധിക്ഷേപത്തിനും റാഗിംഗിനും ഒപ്പം നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ ലോൺ ആപ് മാഫിയയുടെ ഭീഷണിയും കാരണമായോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ലോൺ ആപ് സംഘം നിധിന് അയച്ച ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, വായ്പ കൃത്യമായി അടച്ചിരുന്നുവെന്നും അതല്ല ആത്മഹത്യക്ക് കാരണമെന്നും നിതിൻ്റെ കുടുംബം വിശദീകരിച്ചു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം നിതിൻ്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.