കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. അധ്യാപകന്റെ ഭാഗത്തുനിന്നുള്ള മാനസിക പീഡനവും ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയും മരണത്തിന് കാരണമായോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. 

തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്നും അധ്യാപകന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടെന്ന് തെളിഞ്ഞുവെന്നും ക്ലാസ്സിൽ ബോഡി ഷേമിങ്ങും, കളിയാക്കലുകളും പതിവായിരുന്നുവെന്നും യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ വ്യക്തമാക്കി. വിചിത്രമായ ശിക്ഷാരീതികളാണ് നടപ്പിലാക്കിയിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നും യുവജന കമ്മീഷൻ അധ്യക്ഷൻ വ്യക്തമാക്കി. 

ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ

അതേ സമയം,നിധിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം.കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആത്മഹത്യാ കേസിൽ പ്രതിയായ അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തി. ജാതി അധിക്ഷേപത്തിനും റാഗിംഗിനും ഒപ്പം നിധിൻ രാജിൻെറ മരണത്തിന് പിന്നിൽ ലോൺ ആപ് മാഫിയയുടെ ഭീഷണിയും കാരണമായോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ലോൺ ആപ് സംഘം നിധിന് അയച്ച ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ വായ്പ കൃത്യമായി അടച്ചിരുന്നുവെന്നും അതല്ല ആത്മഹത്യക്ക് കാരണമെന്നും നിധിൻറെ കുടുംബം വിശദീകരിച്ചു. നിതിന്റെ മരണത്തിൽ അന്വേഷണത്തിന് ദേശീയ പട്ടികജാതി കമ്മീഷൻ ഉത്തരവിട്ടു. 

അടിയന്തിരമായി പണം അടച്ചില്ലെങ്കിൽ വലിയ ഭവിഷ്യത്ത് ഉണ്ടാകും എന്ന നിലയിലുള്ള ഭീഷണി സന്ദേശമാണ് ലോൺ ആപ് സംഘം അയച്ചത്. പണം അടക്കാനുള്ള സമയപരിധി അടക്കം വെച്ചാണ് ഭീഷണി. താനൊരു പാവമാണെന്നും കൂടുതൽ സമയം വേണമെന്നുള്ള നിധിൻറെ അഭ്യർത്ഥന ലോൺ ആപ് സംഘം കണക്കിലെടുക്കുന്നില്ല. നിധിന് മാത്രമല്ല നിധിൻറെ ്അധ്യാപിക ലതക്കും സംഘത്തിൻറെ ഭീഷണി ഉണ്ടായിരുന്നു. ലതയുടെ നമ്പർ നിധിൻറെ നൽകിയതാണോ അതോ ലോൺ ആപ് സംഘം നിധിൻറെ കോൺടാക്ടിൽ നിന്ന് ചോർത്തിയതാണോ എന്നു സംശയയമുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെ ടീച്ചറുടെ മൊബൈലിലേക്കും നിരന്തരം ഭീഷണി സന്ദേശമെത്തിയിരുന്നു. ലത ആദ്യം പ്രിൻസിപ്പലിനെ പരാതി നൽകിയിരുന്നു. പ്രിൻസിപ്പൽ നിധിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇത് കഴിഞ്ഞ് അര മണിക്കൂറിനുള്ളിലായിരുന്നു ആത്മഹത്യ. ലതയുടെ പരാതിയിൽ ലോൺ ആപ് സംഘത്തിനെതിരെ സൈബർ പൊലീസ് കേസെടുത്തു. ടീച്ചറുടെയും നിധിൻറെയും ഫോൺ വിവിരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.