Asianet News MalayalamAsianet News Malayalam

ക്വാറി ഉടമക്ക് വേണ്ടി വഴിവിട്ട അനുമതികൾ; അഴിമതി കേസിൽ ഡപ്യൂട്ടി കളക്ടർക്കും തഹസിൽദാർക്കും സസ്പെൻഷൻ

ഇപ്പോൾ കണ്ണൂർ ജില്ലാ ഡപ്യൂട്ടി കളക്ടറാണ് എ പി കിരൺ. പെരുമ്പാവൂർ തഹസിൽദാരാണ് ജോർജ്ജ് ജോസഫ്

Deputy collector tahsildar suspended at Kerala kgn
Author
First Published Feb 6, 2023, 9:05 PM IST

തിരുവനന്തപുരം: തൃശ്ശൂർ മുൻ ഡെപ്യൂട്ടി കളക്ടർ എ.പി.കിരണ്‍ , തഹസിൽദാർ ജോർജ്ജ് ജോസഫ് എന്നിവർക്ക് സസ്പെൻഷൻ. ക്വാറി ഉടമക്ക് കരമടയ്ക്കുന്നതിലും, ജിയോളജി വകുപ്പിനുള്ള സർട്ടിഫിക്കറ്റ് നൽകിയതിലും അഴിമതി ഉണ്ടെന്ന പരാതിയിലാണ് നടപടി. ഇവർക്കെതിരെ നിലവിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. ഇപ്പോൾ കണ്ണൂർ ജില്ലാ ഡപ്യൂട്ടി കളക്ടറാണ് എ പി കിരൺ. പെരുമ്പാവൂർ തഹസിൽദാരാണ് ജോർജ്ജ് ജോസഫ്.

സസ്പെൻഷനുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ പറയുന്നത്

സംസ്ഥാനത്ത് ഒരു വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കൈവശം വയ്ക്കാവുന്ന വിവിധ ഇനത്തിൽപ്പെട്ട ഭൂമിയ്ക്ക് Kerala Land Assignment Special Rules 1993 ലെ സെക്ഷൻ 3 പ്രകാരം താമസ ആവശ്യത്തിനോ കാർഷിക ആവശ്യത്തിനോ മാത്രമേ വനഭൂമി പതിച്ചു നല്കാവൂ എന്ന വ്യവസ്ഥയും Kerala Land Reformation Act 1963 ലെ വ്യവസ്ഥകളും ലംഘിച്ച് കൊണ്ട് തൃശൂർ ജില്ലയിലെ ഒക്കര വില്ലേജിൽ പ്രവർത്തിച്ചുവരുന്ന തോംസൺ ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കൈവശം വച്ചിരിക്കുന്ന 19.0938 ഏക്കർ സ്ഥലത്തിന് റവന്യൂ അധികാരികൾ കരം അടച്ചു നല്കുകയും ക്വാറി നടത്തിപ്പിനായുള്ള ഭൂമി ഖനന അനുമതിയ്ക്ക് വേണ്ടി മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് സമർപ്പിക്കുന്നതിനായി സർട്ടിഫിക്കറ്റ് നല്കുകയും ചെയ്തുവെന്ന ആരോപണത്തിൽ തൃശ്ശൂർ വിജിലൻസ് യൂണിറ്റ് പരിശോധന നടത്തിയിരുന്നു. ടി പരിശോധനയിൽ 1988 ലെ അഴിമതി നിരോധന (ഭേദഗതി) നിയമം 13(2)r/w 13(1)(d) (i) വകുപ്പുകൾ പ്രകാരവും അഴിമതി നിരോധന(ഭേദഗതി) നിയമം 2018 ലെ വകുപ്പ് 7 പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120(ബി) വകുപ്പ് പ്രകാരവും 15/9/2022 തീയതിയിൽ വി.സി 06/2022/ടി.എസ്.ആർ നമ്പരായി ഒരു വിജിലൻസ് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ, ആരോപണ വിഷയത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും കുറ്റാരോപിതരായ മുൻ തൃശ്ശൂർ (എൽ.ആർ) ഡെപ്യൂട്ടി കളക്ടർ ശ്രീ. കിരൺ.എ.പി (നിലവിൽ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ & എ.എ) കണ്ണൂർ), മുൻ തൃശ്ശൂർ താലൂക്ക് തഹസിൽദാർ ശ്രീ.ജോർജ്ജ് ജോസഫ് (നിലവിൽ പെരുമ്പാവൂർ തഹസിൽദാർ എന്നിവർ സേവനത്തിൽ തുടരുന്നത് സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ടിയാളുകളെ അടിയന്തരമായി സേവനത്തിൽ നിന്നും സസ്പെന്റ് ചെയ്യേണ്ടതാണെന്ന് പരാമർശം (1) പ്രകാരം വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. (2) സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. വി.സി.06/2022/ടി.എസ്.ആർ നമ്പർ വിജിലൻസ് കേസിൽ ഉൾപ്പെട്ട ജീവനക്കാർ, സേവനത്തിൽ തുടരുന്നത് ടി വിജിലൻസ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതും ആയത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതും കണക്കിലെടുത്ത്, ഒന്നും രണ്ടും കുറ്റാരോപിതരായ മുൻ തൃശ്ശൂർ (എൽ.ആർ) ഡെപ്യൂട്ടി കളക്ടർ ശ്രീ. കിരൺ.എ.പി (നിലവിൽ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ &എ.എ) കണ്ണൂർ), മുൻ തൃശ്ശൂർ താലൂക്ക് തഹസിൽദാർ ശ്രീ.ജോർജ്ജ് ജോസഫ് (നിലവിൽ പെരുമ്പാവൂർ തഹസിൽദാർ) എന്നിവരെ 1960 ലെ കേരള സിവിൽ സർവ്വീസസ് തരം തിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടങ്ങൾ, ചട്ടം 10 (1) (ബി) പ്രകാരം ഉടൻ പ്രാബല്യത്തിൽ സേവനത്തിൽ നിന്നും സസ്പെന്റ് ചെയ്ത് ഉത്തരവാകുന്നു. 3) ടിയാളുകൾക്ക് കെ.എസ്.ആർ ഭാഗം 1, ചട്ടം 55 ചട്ടപ്രകാരമുള്ള ഉപജീവനബത്തയ്ക്ക് അർഹതയുണ്ടായിരിക്കും.

Follow Us:
Download App:
  • android
  • ios