ദേവനന്ദയുടെ മരണം; പൂർണ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
വയറ്റിൽ വെളളവും ചെളിയും കലർന്നിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പൊലീസിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറി.
കൊല്ലം: കൊല്ലത്തെ ഏഴുവയസ്സുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പൂർണപോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മൃതശരീരം അഴുകി തുടങ്ങിയിരുന്നു. 18 മുതൽ 20 മണിക്കൂർ മുമ്പ് മരണം സംഭവിച്ചിരിക്കാമെന്നും പോസ്റ്റുമാർട്ടം ചെയ്ത ഫോറൻസിക് വിദഗ്ദ്ധർ പൊലീസിനെ അറിയിച്ചു. ഫോറൻസിക് സംഘം നാളെ ഉച്ചയോടെ ഇളവൂരിലെത്തി തെളിവുകൾ ശേഖരിക്കും.
ദേവനന്ദയുടെ മുങ്ങിമരണത്തിൽ ദുരൂഹത ഉണ്ടന്ന ആരോപണവുമായി ബന്ധുക്കള്‍ അടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഏറെ നിർണായകമായിരുന്നു. എന്നാൽ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് അന്തിമ റിപ്പോർട്ടിലും ഉള്ളത്. വയറ്റിൽ വെളളവും ചെളിയും കലർന്നിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പൊലീസിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറി. ആന്തരിക രാസപരിശോധനാ ഫലമാണ് ഇനി ലഭിക്കാനുളളത്.
പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ വ്യാഴാഴ്‍ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെളളിയാഴ്ച രാവിലെയാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, ദേവനന്ദ വ്യാഴാഴ്‍ചയ്ക്ക് ഉച്ചയ്ക്ക് മുൻപ് മരിച്ചതായി പോസ്‍റ്റുമോര്‍ട്ടത്തിലെ നിർണ്ണായക കണ്ടെത്തൽ. കുട്ടിയെ കാണാതായ ശേഷം ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് കണ്ടെത്തൽ. മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.
Also Read: 'നിമിഷ നേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായത്', സത്യം അറിയണമെന്ന് ദേവനന്ദയുടെ മാതാപിതാക്കൾ...
വാക്കനാട് സരസ്വതീ വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. കുട്ടി പഠിച്ചിരുന്ന ഒന്നാം ക്ലാസ് മുറിക്ക് ഇനി ദേവനന്ദയുടെ പേരിട്ടാണ് പ്രിയപ്പെട്ട വിദ്യാർത്ഥിനിക്ക് സ്‌കൂള്‍ ആദരാജ്ഞലികൾ അർപ്പിച്ചത്.
Also Read: ദേവനന്ദയില്ലാതെ ക്ലാസുകൾ വീണ്ടും തുടങ്ങി; ക്ലാസ് മുറിക്കിനി ദേവനന്ദയുടെ പേര്