തൃശ്ശൂർ വിജിലൻസിന്റെ ട്രാപ്പിലാണ് ചെയർമാൻ കുടുങ്ങിയത്. ചട്ടിയൊന്നിന് 3 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്.

തൃശൂർ: ചെടിച്ചട്ടി ടെണ്ടറിന് കൈക്കൂലി വാങ്ങിയ കളിമണ്‍ പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റിലായി. മൂവായിരത്തി അറുനൂറ് ചെടിച്ചട്ടി ഇറക്കുന്നതിന് പതിനായിരം രൂപയാണ് മണ്‍ചട്ടി നിര്‍മാതാക്കളില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയത്. ചിറ്റിശേരിയിലിലുള്ള ചെടിച്ചട്ടി നിര്‍മാതാക്കളില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കളിമണ്‍ പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെഎന്‍ കുട്ടമണി അറസ്റ്റിലായത്. വളാഞ്ചേരിയിലെ കൃഷിഭവന്‍ വഴി ചെടിച്ചട്ടി വിതരണം ചെയ്യുന്നതിനുള്ള ടെണ്ടര്‍ കൈകാര്യം ചെയ്യുന്നത് കുട്ടമണി ചെയര്‍മാനായ കോര്‍പ്പറേഷനായിരുന്നു. ചിറ്റിശേരി സ്വദേശികളും ടെണ്ടറില്‍ പങ്കെടുത്തിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ചട്ടിയൊന്നിന് 95 രൂപയ്ക്കാണ് ടെണ്ടര്‍ ലഭിച്ചത്. ആറായിരം ചട്ടി നിര്‍മ്മിക്കാമോയെന്ന് കോര്‍പ്പറേഷനിൽ നിന്ന് വിളിച്ചു ചോദിച്ചതല്ലാതെ തുടര്‍ നടപടികളുണ്ടായില്ല. വളാഞ്ചേരിയിലെ കൃഷിഭവനിലന്വേഷിച്ചപ്പോള്‍ നൂറില്‍ താഴെ ചട്ടികള്‍ മറ്റൊരു കൂട്ടര്‍ ഇറക്കിവച്ചതായി വിവരവും ലഭിച്ചു. പരാതിയുമായി മുന്നോട്ട് പോകാന്‍ തുടങ്ങുന്നതിനിടെയാണ് 3642 ചെടിച്ചട്ടികള്‍ നല്‍കാനുള്ള ഓഡര്‍ നല്‍കുന്നത്. കൂടുതല്‍ ഓഡർ വേണമെങ്കില്‍ ചട്ടി ഒന്നിന് മൂന്നു രൂപ കൈക്കൂലി നല്‍കണമെന്ന് കുട്ടമണി ഫോണില്‍ ആവശ്യപ്പെട്ടു.

തുടര്‍ന്നായിരുന്നു ചട്ടി നിര്‍മാണ യൂനിറ്റുടമകള്‍ വിജിലന്‍സിനെ സമീപിച്ചത്. കുട്ടമണി ആദ്യം ഇരുപത്തി അയ്യായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടതെങ്കിലും പിന്നീടത് പതിനായിരമാക്കി. തൃശൂര്‍ വടക്കേസ്റ്റാന്‍റിലുള്ള കോഫീ ഹൗസില്‍ പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് കുട്ടമണിയെ പിടികൂടുന്നത്. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് കുട്ടമണി. 

YouTube video player