'ചൂണ്ടിക്കാട്ടിയത് റിപ്പോർട്ടിലെ അപാകത, പരിഹരിച്ചാൽ പരിഗണിക്കും, ശബരിമല വിമാനത്താവളത്തിൽ എതിർപ്പില്ല': ഡിജിസിഎ
അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും. കൂടുതൽ പഠനം ആവശ്യമാണെന്നും അരുൺ കുമാർ വിശദീകരിച്ചു.
ദില്ലി: ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാടില്ലെന്ന് ഡിജിസിഎ അരുൺ കുമാർ. കേരളം നൽകിയ റിപ്പോർട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ ആശങ്കയുണ്ടെന്നും ഡിജിസിഎ അരുൺ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
''കേരളം സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കില്ല. അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും''. കൂടുതൽ പഠനം ആവശ്യമാണെന്നും അരുൺ കുമാർ വിശദീകരിച്ചു. 130 കെട്ടിടങ്ങൾ പൊളിക്കണമെന്ന് കേരളം തയ്യാറാക്കിയ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. വിമാനസർവ്വീസ് വരുമാനം മാത്രമേ തല്ക്കാലം ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിമാനത്താവളത്തെക്കുറിച്ച് നിലപാട് അറിയിക്കാൻ വ്യോമയാന മന്ത്രാലയം സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനോട് നിർദ്ദേശിച്ചിരുന്നു. അമേരിക്കൻ കമ്പനിയായ ലൂയി ബർഗറും കെഎസ്ഐഡിസിയും ചേർന്ന് തയ്യാറാക്കിയ സാങ്കേതിക പഠന റിപ്പോർട്ടും കൈമാറി. എന്നാൽ ഈ പഠന റിപ്പോർട്ട് വിശ്വസനീയമല്ല എന്നായിരുന്നു ഡിജിസിഎ നല്കിയ മറുപടിയിൽ ചൂണ്ടിക്കാട്ടിയത്.
തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും കൊച്ചിയിൽ നിന്ന് 88 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്. ചട്ടപ്രകാരം 150 കിലോമീറ്റർ പരിധിയിൽ ഗ്രീൻഫീൽഡ് എയർപോർട്ട് വേണ്ട. ഇനി കേന്ദ്രം ഇത് മാറ്റിവച്ചാലും സാങ്കേതികമായ മറ്റു തടസ്സങ്ങളുണ്ട്. റൺവേയുടെ വീതിയും നീളവും ചട്ടപ്രകാരം ഉറപ്പുവരുത്താൻ തടസ്സമുണ്ട്. റൺവേ നിർമ്മാണത്തിന് പറ്റിയ സ്ഥലമല്ല എസ്റ്റേറ്റിലുള്ളത്. മംഗലാപുരത്തിനും കരിപ്പൂരിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിലും ഉള്ളത്. ലാൻഡിംഗ് ടേക്ക് ഓഫ് പാതകളുടെ കാര്യത്തിൽ അവ്യക്തതയുണ്ട്. കാറ്റിന്റെ ഗതിയും അനുകൂലമല്ല. അടുത്തുള്ള രണ്ടു വിമാനത്താവളങ്ങളുടെ എയർ ട്രാഫിക് കൺട്രോളുമായി ഓവലാപ്പ് ചെയ്യും എന്ന ആശങ്കയും റിപ്പോർട്ടിൽ പ്രകടിപ്പിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona