സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഡിജിപിക്ക് കടുത്ത അതൃപ്തി. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള ശുപാർശകൾ അവഗണിക്കുകയും ട്രാക്ക് റെക്കോർഡ് മോശമായവരെ നിയമിക്കുകയും ചെയ്തെന്നാണ് വിമർശനം. ഇക്കാര്യങ്ങൾ അറിയിക്കാൻ ഡിജിപി ആഭ്യന്തരമന്ത്രിയെ നേരിൽ കാണും.

തിരുവനന്തപുരം : സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലെ അഴിച്ചുപണിയിൽ ഉയരുന്നത് വലിയ പരാതി. എഡിജിപിമാരടക്കം മുൻ സർക്കാരുമായി അടുത്തു നിന്ന ഉദ്യോഗസ്ഥരെയെല്ലാം സ്ഥലംമാറ്റിയതിൽ ഡിജിപിയും അതൃപ്‌തിയിലാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ഡിജിപി കാര്യങ്ങൾ ധരിപ്പിക്കും. ഐഎഎസിലെന്ന പോലെ ഇടത് സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക സ്ഥാനങ്ങളില്‍ നിയമനം നല്‍കിക്കൊണ്ടായിരുന്നു യുഡിഎഫ് സര്‍ക്കാരിന്‍റെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ സ്ഥലമാറ്റത്തിൽ ഐപിഎസ് തലപ്പത്തുള്ള നീരസം ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ അറിയിച്ചു. പൊലീസ് ആസ്ഥാനത്ത് നിന്നുളള ശുപാർശയിൽപ്പെടാത്തവർ പട്ടികയിൽ കടന്നുകൂടിയെന്നാണ് വിമർശനം. മികച്ച ട്രാക് റിക്കോർഡ് ഇല്ലാത്ത പലരും ജില്ലാ എസ് പിമാരായെത്തി.

വടക്കൻ മേഖലയിൽ ഐജിയെ നിയമിച്ചില്ല, തെക്കൻ മേഖലയിൽ വർഷങ്ങളായി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെ തൊട്ടില്ല എന്നെല്ലാമാണ് പരാതികൾ. കോഴിക്കോട് കമ്മീഷണറുടെ നിയമനത്തിലും വിമർശനം ഉയർന്നു. സീനിയറായ ഡിസിപിക്ക് മുകളിലായി ജൂനിയറായ ഉദ്യോഗസ്ഥനെ കമ്മീഷണറാക്കി എന്നാണ് പരാതി. കോഴിക്കോട് റൂറൽ, വയനാട് ഉൾപ്പെടെ ജൂനിയർ ഐപിഎസുകാർക്ക് നിയമനം നൽകി മൂന്നു മാസം കൊണ്ട് മാറ്റി, നല്ല സർവ്വീസ് റെക്കോഡില്ലാത്ത ഉദ്യോഗസ്ഥരും ജില്ലാ എസ്പിമാരായി എന്നെല്ലാം പരാതികൾ ഉയർന്നു.

വയനാട്, കോഴിക്കോട്, തിരുവനന്തപുരം റൂറലുകളിൽ ജൂനിയർ എസ്പിമാരെ നിയോഗിച്ച് മൂന്നുമാസത്തിനകംമാറ്റി. കോട്ടയം അടക്കം മാറ്റിയ എസ് പിമാർക്ക്പകരം നിയമനം നൽകിയിട്ടില്ല. എഡിജിപി തലം മുതല്‍ എസ്പിമാര്‍ വരെയുള്ള 30 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

സ്ഥലമാറ്റത്തിൽ അസൗകര്യം അറിയിച്ച് ഡിഐജിമാർ

തൃശൂർ റെയ്ഞ്ചിലേക്ക് മാറ്റിയ കാർത്തിക്കും കണ്ണൂർ റെയ്ഞ്ചിലേക്ക് മാറ്റിയ നാരായണനുമാണ് അസൗകര്യം അറിയിച്ചത്. വ്യക്തിപരായ കാരണങ്ങളാൽ നിലവിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം , തൃശൂർ എന്നിവടങ്ങളിൽ നിന്നും മാറാനുളള അസൗകര്യം ഉദ്യോഗസ്ഥർ ഡിജിപിയെ അറിയിച്ചു.