നടിയെ ആക്രമിച്ച കേസിലെ വിധി കേൾക്കാനായി എട്ടാം പ്രതിയായ നടൻ ദിലീപ് കോടതിയിലെത്തി. മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് ദൃശ്യങ്ങൾ മറയ്ക്കുന്നതിനായി വീട്ടിൽ നിന്നിറങ്ങുമ്പോൾ അദ്ദേഹം കുട ഉപയോഗിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.

കൊച്ചി: മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ ദൃശ്യങ്ങൾ പതിയാതിരിക്കാനായി കുട ഉപയോ​ഗിച്ച് നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ്. കേസിലെ വിധി കേൾക്കാൻ ആലുവയിലെ വീട്ടിൽ നിന്നിറങ്ങുന്ന സമയത്താണ് ഡ്രോൺ ക്യാമറകൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇതോടെ ദിലീപ് കുട ഉപയോ​ഗിച്ച് മറച്ചാണ് കാറിന് സമീപത്തെത്തിയത്. തുടർന്ന് കാറിൽ കയറി കോടതിയിലേക്ക് പുറപ്പെട്ടു. കാറിലെ ദൃശ്യങ്ങൾ പകർത്താനും മാധ്യമങ്ങൾ ശ്രമിച്ചു.

സമൂഹ മനസാക്ഷിയെ നടുക്കിയ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് വിധി പറയുന്നത്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി എൻ.എസ്.സുനിൽ എന്ന പൾസർ സുനിയും എട്ടാം പ്രതി പി ഗോപാലകൃഷ്ണൻ എന്ന ദിലീപും ആണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗം കുറ്റം ചുമത്തിയിരുന്നു. വിധി പറയുമ്പോൾ പ്രതികളും കോടതിയിൽ ഹാജാരാകും.