മദ്യപിച്ച് വാഹനത്തില്‍ കറങ്ങിയ ഐജിക്ക് ആദ്യം സസ്‌പെന്‍ഷന്‍; പിന്നാലെ അച്ചടക്ക നടപടി റദ്ദാക്കി സര്‍ക്കാര്‍
ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചതിനും പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും ഇ ജെ ജയരാജിനെ സർക്കാർ സസ്പെന്‍റ് ചെയ്തിരുന്നു.
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ഐജി ഇ ജെ ജയരാജനെതിരായ അച്ചടക്ക നടപടി സർക്കാർ റദ്ദാക്കി. ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചതിനായിരുന്നു ജയരാജനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ഡിജിപി ശങ്കർ റെഡ്ഡി നടത്തിയ അന്വേഷണത്തിൽ ജയരാജൻ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍, പിന്നീട് സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലകിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ജയരാജനെ കുറ്റവിമുക്തനാക്കിയത്. ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചതിനും പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും ജയരാജിനെ ആദ്യം സസ്പെന്‍റ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ സന്തോഷിനെതിരെയും, ഡ്രൈവറെ മദ്യപിക്കാന്‍ പ്രേരിപ്പിച്ചതിന് ഐജിക്കെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു
Also Read: ഔദ്യോഗിക വാഹനത്തില്‍ ഡ്രൈവര്‍ക്കൊപ്പം മദ്യപിച്ച ഐജിക്ക് സസ്‌പെന്‍ഷന്‍
ട്രെയിന്‍ യാത്രക്കിടെ മദ്യലഹിരയില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിന് ജയരാജന്‍ നേരത്തെയും സസ്‌പെന്‍ഷനിലായിട്ടുണ്ട്. അന്ന് ജയരാജനെതിരായ നടപടി ഒരു ശാസനയില്‍ ഒതുക്കി സര്‍വ്വീസില്‍ തിരിച്ചെടുത്തു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഇന്റലിജന്‍സിലും അതിനുശേഷം ക്രൈംബ്രാഞ്ചിന്റെ ഉത്തരമേഖലയുടെ ചുമതലയുള്ള ഐജിയായും ജയരാജനെ നിയമിച്ചു. ക്രമസമാധാനചുമതലയുളള ഒരു റെയ്ഞ്ചിനായി ഐജി നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സസ്‌പെന്‍റ് ചെയ്യപ്പെട്ടത്. ഡ്രൈവര്‍ സന്തോഷിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍റ് ചെയ്തിരുന്നു.