തലസ്ഥാനത്ത് മൂന്ന് ആഴ്ച നിര്‍ണായകം; തീവ്രരോഗവ്യാപനത്തിന് സാധ്യത, പ്രതിരോധത്തിന് പ്രത്യേക കര്‍മ്മ പദ്ധതി
തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കണം. ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതിയെന്ന് കളക്ടര്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് ആഴ്ചകളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായേക്കുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കണം. ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.
ജില്ലയെ 5 സോണുകളായി വിഭജിച്ചാകും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു. കൊവിഡ് പ്രതിരോധം ഈ സോണുകളെ കേന്ദ്രീകരികരിച്ച് നടത്തും. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവിൽ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളിൽ രോഗവ്യാപനം തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നിവയിലൂന്നിയാകും പ്രവര്‍ത്തനങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷൻ തലത്തിൽ പ്രദേശത്തെ പ്രതിരോധ നടപടികൾ ചര്‍ച്ചചെയ്ത് ഇക്കാര്യത്തിൽ തീരുമാനങ്ങള്‍ സ്വീകരിക്കും. കൂടുതൽ രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങള്‍ സ്വയം മുൻകരുതൽ നടപടികള്‍ സ്വീകരിക്കുകയും ഇതുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
<