കാശ് കിട്ടാത്തതിനാല്‍ കാസര്‍കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു
കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാശില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. പ്രധാന മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളില്‍ ഇതുവരെ പ്രചാരണത്തില്‍ ഏറ്റവും കുറവ് തുക ചെലവാക്കിയത് രാജ്മോഹന്‍ ഉണ്ണിത്താനാണ്. കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
കാശ് കിട്ടാത്തതിനാല്‍ കാസര്‍കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. കൈയിലുള്ളത് ചെലവഴിക്കുകയായിരുന്നു ഇതുവരെ. അതു തീര്‍ന്നു. കൂടെ പ്രചാരണത്തിന് വരുന്ന നേതാക്കള്‍ ഉൾപ്പെടെയുള്ളവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ പോലും ഇപ്പോള്‍ കാശില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍.
ചൊവ്വാഴ്ച വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണനാണ്, 16,57,515 രൂപ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയേക്കാള്‍ കുറവ് തുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കിയത്. അശ്വിനിയുടെ ചെലവ് 8,85,435 രൂപയാണെങ്കില്‍ ഉണ്ണിത്താന്‍റേത് 7,29,788 രൂപ.
