സംസ്ഥാനത്ത് വേനൽച്ചൂട് വർധിക്കുന്ന സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്നവർക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യാഘാതം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും നിർദേശമുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ ഉയർന്ന വേനൽ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കൂടുതൽ സമയം ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ആയതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
നിർദേശങ്ങൾ
*പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എപ്പോഴും കൈയ്യിൽ ഒരു കുപ്പി കുടിവെള്ളം കരുതുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
*പകൽ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. കുട, തൊപ്പി എന്നിവ നിർബന്ധമായും ഉപയോഗിക്കുക. പാദരക്ഷകൾ ധരിക്കുക.
*വലിയ പൊതുയോഗങ്ങൾ, റാലികൾ, പ്രകടനങ്ങൾ, റോഡ്ഷോകൾ, സ്ഥാനാർഥി പര്യടനങ്ങൾ എന്നിവ പരമാവധി വൈകുന്നേരം 4 മണിക്ക് ശേഷം സംഘടിപ്പിക്കുന്നതാണ് ഉചിതം.
*പകൽ സമയത്തെ പൊതുയോഗങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാനും, ആവശ്യമായ തണൽ, കുടിവെള്ളം എന്നിവ ഉറപ്പാക്കാനും സംഘാടകർ ശ്രദ്ധിക്കണം.
*വലിയ ജനക്കൂട്ടം ഉണ്ടാകുകയും കൂടുതൽ സമയം നീണ്ടുപോകുകയും ചെയ്യുന്ന പൊതുയോഗങ്ങളിൽ ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിനുള്ള പ്രഥമ ശുശ്രൂഷ സൗകര്യങ്ങളും ആംബുലൻസും ഒരുക്കേണ്ടതാണ്.
*പൊതുപരിപാടികളിൽ തിക്കും തിരക്കും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണം.
*പ്രായമായവർ, ഹൃദ്രോഗം, പ്രമേഹം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ, ചർമരോഗമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് ചൂട് മൂലമുള്ള പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ ഇവർക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.
*സ്ഥാനാർത്ഥികൾ, മാധ്യമ പ്രവർത്തകർ, സുരക്ഷാ ചുമതലകളിലുള്ള പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയ കൂടുതൽ സമയം ചൂടിൽ നിൽക്കേണ്ടി വരുന്നവർ നിർബന്ധമായും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.
*നിർജലീകരണത്തിനു കാരണമാകുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയം പരമാവധി ഒഴിവാക്കുക.
*ഒ.ആർ.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം, മോര് എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.
*കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
*സാധ്യമായവർ സൺ ഗ്ലാസുകളും സൺസ്‌ക്രീനുകളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
*പ്രവർത്തനങ്ങൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുക.
*അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കൽ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.
*വേനൽമഴയോടൊപ്പം ഉണ്ടാകുന്ന ഇടിമിന്നലുകളും അപകടകാരികളാണ്. ഇടിമിന്നലുള്ള സമയത്ത് പൊതുപരിപാടികൾ തുടരുകയോ മൈക്ക് ഉപയോഗിക്കുകയോ ചെയ്യരുത്. തുറസായ സ്ഥലത്ത് നിന്ന് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് എത്രയും പെട്ടെന്ന് മാറുക.
*തെരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കണം.
*ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ മേൽ നിർദേശങ്ങൾ കർശനമായി പാലിക്കണം.
*അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിന് ആംബുലൻസ്- 108, ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ : 1077 നമ്പറുകളിൽ ബന്ധപ്പെടാം.


