ഹൈദരാബാദിൽ കമ്മീഷണർ ടാസ്‌ക് ഫോഴ്സും ഫുഡ് സേഫ്റ്റി ടീമും നടത്തിയ സംയുക്ത റെയ്ഡിൽ ടൺകണക്കിന് വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടികൂടി. മലിനമായ സാഹചര്യത്തിൽ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച പേസ്റ്റുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു. വിപണിയിലെ മായം കലർന്ന ഉൽപ്പന്നങ്ങൾക്കെതിരെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഹൈദരാബാദ്: നഗരത്തിലെ പ്രമുഖ റെസ്റ്റോറന്‍റുകളിലേക്കും ചില്ലറ വിൽപന ശാലകളിലേക്കും വിതരണം ചെയ്യാനായി തയ്യാറാക്കിയ ടൺകണക്കിന് വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടികൂടി. ഹൈദരാബാദ് കമ്മീഷണർ ടാസ്‌ക് ഫോഴ്സും ഫുഡ് സേഫ്റ്റി ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാട്ടേദനിലെ എസ് കെ ആർ ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിൽ നിന്ന് 4,032 കിലോഗ്രാം ജിഞ്ചർ ഗാര്‍ലിക് പേസ്റ്റ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയായ 55 വയസുകാരനായ ഹസൻ അലി രൂപാനി അറസ്റ്റിലായി.
അത്യന്തം മലിനമായ സാഹചര്യത്തിലാണ് ഈ യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഗുണനിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കൾക്ക് പുറമെ അസറ്റിക് ആസിഡ് അടക്കമുള്ള രാസവസ്തുക്കൾ അമിതമായി ചേർത്താണ് പേസ്റ്റ് നിർമ്മിച്ചിരുന്നത്. തറയിൽ കൂട്ടിയിട്ടിരിക്കുന്ന വെളുത്തുള്ളിയുടെയും അഴുക്കുപിടിച്ച യന്ത്രങ്ങളുടെയും ദൃശ്യങ്ങൾ ഹൈദരാബാദ് സിറ്റി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. റെയ്ഡിൽ 22 ലക്ഷം രൂപ വിലമതിക്കുന്ന സാധനസാമഗ്രികളാണ് അധികൃതർ പിടിച്ചെടുത്തത്. പ്രതിയെ കൂടുതൽ നടപടികൾക്കായി മൈലാർദേവ്പള്ളി പൊലീസിന് കൈമാറി.
ഹൈദരാബാദിൽ ഇതാദ്യമായല്ല ഇത്തരത്തിൽ വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നിർമ്മാണ യൂണിറ്റുകളിൽ റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ബോരബണ്ടയിലും സമാനമായ രീതിയിൽ റെയ്ഡ് നടന്നിരുന്നു. മല്ലേപ്പള്ളിയിൽ നടന്ന മറ്റൊരു പരിശോധനയിൽ 1,090 കിലോ വ്യാജ പേസ്റ്റും രാസവസ്തുക്കളും പിടിച്ചെടുത്തിരുന്നു. വിപണിയിൽ ഇത്തരം മായം കലർന്ന ഉൽപ്പന്നങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വീടുകളിൽ തന്നെ ഫ്രഷ് ആയ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് സുരക്ഷിതമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.


