പാലക്കാട് ബിജെപി-സിപിഎം കൂട്ടുകെട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ് തള്ളി. ഇത് വെറും ആഖ്യാനം മാത്രമാണെന്ന് എൽഡിഎഫ് പറയുമ്പോൾ, ഈ കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി പ്രതികരിച്ചു.
പാലക്കാട്: പാലക്കാട് ബിജെപി - സിപിഎം കൂട്ടുകെട്ടെന്നത് വെറും ആഖ്യാനം മാത്രമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ്. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് പ്രത്യേക നരെറ്റീവ് ഉണ്ടാക്കുകയാണ്. പാലക്കാട് ഇടതുപക്ഷം ജയിക്കാത്തതിന് കാരണം ഇത്തരം ആഖ്യാനങ്ങളാണ്. ഇടത് സ്ഥാനാർത്ഥി ദുർബലനല്ല. ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്നും അത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവിനെ റസാഖ് ഓര്‍മ്മിപ്പിച്ചു.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണം മന്ത്രി എം ബി രാജേഷ് തള്ളിയിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നും, പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന പരിഭ്രാന്തിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലക്കാട്ടുകാരനായ മികച്ച സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിച്ച് രമേഷ് പിഷാരടി
അതേസമയം, തെരഞ്ഞെടുപ്പിൽ ബിജെപി സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമെന്നാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി പ്രതികരിച്ചത്. പാലക്കാട് മാത്രമല്ല പാലയിടത്തും ഈ കൂട്ടുകെട്ട് പ്രകടമാണെന്ന് രമേഷ് പിഷാരടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും അവരെ സൈബർ അക്രമണത്തിന് എറിഞ്ഞ് കൊടുക്കില്ലെന്നും പിഷാരടി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടി ആകില്ലെന്നും രമേഷ് പിഷാരടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചിരുന്നു.


