സിപിഎം സൈബര്‍ പോരാളികൾ 'നുണേശൻ' എന്ന് വിളിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ഒരു പഴയ മാധ്യമ പ്രവർത്തകനാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരമില്ലെന്നും കൂട്ടായ നേതൃത്വമാണ് പാർട്ടിയെ നയിക്കുന്നതെന്നും സതീശൻ അഭിമുഖത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം: സിപിഎം സൈബര്‍ പോരാളികൾ നുണേശൻ എന്ന് തന്നെ വിളിക്കുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നുണേശൻ പ്രയോഗത്തിൽ സന്തോഷം. പിന്നിൽ പഴയ മാധ്യമ പ്രവർത്തകനാണെന്നും സതീശൻ ആരോപിച്ചു. സിപിഎം തന്നെ ടാർഗറ്റ് ചെയ്യുകയാണ്. 20 റീലും പത്തു കാർഡും ദിവസവും തനിക്കെതിരെ ദിവസവും പുറത്തിറക്കുന്നുണ്ടെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. ഈ മാധ്യമപ്രവർത്തകൻ പറവൂരിലെ സിപിഎം യോഗത്തിൽ ഇത് പറഞ്ഞു. ആ യോഗത്തിന് വരുന്നവരിൽ തന്‍റെ ആളുകളുമുണ്ട്. തന്നെ സ്നേഹിക്കുന്നവര്‍ ഇത് പുറത്ത് പറയുമെന്ന് അവര്‍ വിചാരിച്ചില്ല. എഐ ഉപയോഗിച്ച് തന്‍റെ മുഖം വികൃതമാക്കി കുട്ടികളെ പേടിപ്പിക്കുന്നത് പോലെയൊക്കെ പ്രചരിപ്പിക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. താൻ ഹോം വർക്ക് ചെയ്തിട്ട് വരുന്നയാളാണെന്ന് ഒരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു. നിയമസഭ ഒക്കെ ഉള്ളപ്പോൾ ഉറങ്ങാതെ തയാറെടുക്കുന്നയാളാണ്. ആ പേര് കളയാനാണ് ഈ നീക്കമെന്നും സതീശ പറഞ്ഞു.
'മുഖ്യമന്ത്രി പദത്തിനായി മത്സരമില്ല'
കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു നേതാവിനെ ഇയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും എഐസിസിയുടെ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രി തീരുമാനിക്കുകയെന്നും സതീശൻ പറഞ്ഞു. സിപിഎമ്മിലെ പോലെ ഒരു വടംവലിയും കോണ്‍ഗ്രസില്‍ ഉണ്ടാവില്ല. ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വി ഡി സതീശന്‍റെ പ്രതികരണം.
സിപിഎമ്മില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാൻ അവിടെ ആരുമില്ല. എന്നാല്‍, കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് സതീശൻ പറഞ്ഞു. കോൺഗ്രസിൽ തർക്കമില്ലെന്നും കെ സി വേണുഗോപാലപം രമേശ് ചെന്നിത്തലയുമായും ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും, 85 സീറ്റുകളിൽ ഒരേയൊരു പേരാണ് നേതാക്കൾ ചേർന്ന് നൽകിയതെന്നും സതീശൻ വ്യക്തമാക്കി. അതേസമയം, മുൻകാലങ്ങളിൽ അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ചില സ്ഥാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടതായി പറഞ്ഞ സതീശൻ, അന്നത് വിഷമമുണ്ടാക്കിയെങ്കിലും ഇപ്പോൾ അതിൽ ദുഃഖമില്ലെന്നും പറഞ്ഞു. എനിക്ക് കിട്ടിയ പോലും ലഭിക്കാത്തവരുണ്ട്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അന്ന് അത് നടക്കാത്തത്തിൽ വിഷമമുണ്ടായി. നഷ്ടപ്പെട്ടതിനെ ഓർത്ത് സങ്കടമില്ല. ഞാനിപ്പോൾ സംതൃപ്തനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.


