ഇന്ന് രാത്രിയോടെയാണ് ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ദാരുണമായ കൊലപാതകം നടന്നത്.

ആലപ്പുഴ: ആലപ്പുഴയിൽ ഞെട്ടിച്ച് ഇരട്ട കൊലപാതകം. മദ്യ ലഹരിയിൽ മകൻ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ കൊമ്മാടിക്ക് സമീപം മന്നത്ത് വാർഡിൽ ഇന്ന് രാത്രിയോടെയാണ് സംഭവം. പനവേലി പുരയിടത്തിൽ ആഗ്നസ്, തങ്കരാജ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ ബാബുവിനെ (47) പൊലീസ് പിടികൂടി. സമീപത്തെ ബാറിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇറച്ചി വെട്ടുകാരനായ ബാബു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനു മുൻപും മദ്യപിച്ചെത്തി അച്ഛനെയും അമ്മയെയും ബാബു മർദിച്ചിരുന്നു. മുമ്പ് അമ്മയെയും അച്ഛനെയും മര്‍ദിച്ചപ്പോള്‍ പൊലീസ് ഇടപെടുകയും ബാബുവിന് താക്കീത് നൽകുകയും ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ, ഇന്നും മദ്യപിച്ചെത്തിയ ബാബു വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ കുത്തി കൊല്ലുകയുമായിരുന്നു. തുടർന്ന് ഇയാൾ ഭർതൃവീട്ടിൽ കഴിയുന്ന സഹോദരിയെ ഫോണിൽ വിളിച്ച് താൻ മാതാപിതാക്കളെ കുത്തിക്കൊന്നുവെന്ന് അറിയിച്ചു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തുമുമ്പ് ഇയാൾ സ്ഥലം വിട്ടു. പൊലീസ് എത്തിയാണ് രക്തത്തിൽ കുളിച്ചു കിടന്ന ആഗ്നസിനെയും തങ്കരാജിനെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് സമീപത്തെ ബാറിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾ പൂർണമായും മദ്യലഹരിയിൽ ആണെന്ന് പൊലീസ് അറിയിച്ചു.