എറണാകുളം അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിയെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ പ്രതി ഡോ.സിറിയക് ജോർജ്ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ പതിനൊന്ന് മണിയോടെ അങ്കമാലി കോടതിയിലാവും സിറിയകിനെ ഹാജരാക്കുക
കൊച്ചി: എറണാകുളം അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിയെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ പ്രതി ഡോ.സിറിയക് ജോർജ്ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ പതിനൊന്ന് മണിയോടെ അങ്കമാലി കോടതിയിലാവും സിറിയകിനെ ഹാജരാക്കുക. ഡോക്ടറെ റിമാന്‍ഡ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടും. അപകട വിവരം മനസിലാക്കിയിട്ടും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സിറിയക് ശ്രമിച്ചുവെന്ന വാദമാകും പൊലീസ് കോടതിയില്‍ ഉയര്‍ത്തുക. സിറിയകിന്‍റെ ജാമ്യാപേക്ഷയും കോടതിക്ക് മുന്നിലെത്തും. ബിരുദ വിദ്യാര്‍ഥിനിയായ ജാസ്ലിയയെ കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് സിറിയക് ഓടിച്ച കാറിടിച്ചത്. തൊട്ടടുത്ത ദിവസം ജാസ്ലിയ മരിച്ചു.
ഏറെ വിമര്‍ശനത്തിനൊടുവിലാണ് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ പോയ സിറിയകിനെ ഇന്നലെ വാഗമണില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മരണത്തിന് ശേഷം സുഹൃത്തുക്കളും കുടുംബവും പ്രതിഷേധം ശക്തമാക്കിയതോടെയാണ് സിറിയക്കിനെ പിടികൂടാൻ പൊലീസ് നടപടികൾ ഊർജ്ജിതമാക്കിയത്. അറസ്റ്റിൽ ആശ്വാസം രേഖപ്പെടുത്തിയ ജാസ്ലിയയുടെ കുടുംബം പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.



