വടുവഞ്ചാലിലെ ക്വാറി അപകടം; മണ്ണിനടിയില്‍പ്പെട്ട ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു
മാനന്തവാടി സ്വദേശി സിൽവസ്റ്റർ (58) ആണ് മരിച്ചത്. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ശേഷം ലോറി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാള്‍.
വയനാട്: വടുവഞ്ചാലിനടുത്ത കടച്ചിക്കുന്നിൽ ക്വാറിയിൽ നിന്ന് പാറ വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം. മാനന്തവാടി സ്വദേശി സിൽവസ്റ്റർ (56) ആണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പാറ പൊട്ടിക്കാൻ മണ്ണ് നീക്കുന്നതിനിടെ വലിയ പാറ പാളി ടിപ്പറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും മൂന്ന് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് മൃതദേഹം വീണ്ടെടുത്തത്.
പാറ പൊട്ടിച്ച് നീക്കി ലോറി പൊളിച്ച ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. പഞ്ചായത്ത് അനുമതി നൽകാത്തതിനെ തുടർന്ന് ഹൈക്കോടതി അനുമതിയോടെയാണ് ക്വാറി പ്രവർത്തിച്ചിരുന്നത്. മരിച്ച സിൽവസ്റ്റർ കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്നു. വിരമിച്ച ശേഷം അടുത്തിടെയാണ് ടിപ്പർ ഡ്രൈവറായി ജോലിക്ക് കയറിയത്.