കോഴിക്കോട്-ബംഗളൂരു റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവർ മദ്യലഹരിയിൽ വാഹനമോടിച്ച് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി. ചോദ്യം ചെയ്ത യാത്രക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഡ്രൈവർ, ടോൾ പ്ലാസയിൽ വെച്ച് മദ്യക്കുപ്പിയുമായി ഇറങ്ങിയോടി

കോഴിക്കോട്: മദ്യലഹരിയിൽ അന്തർസംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവർ. കോഴിക്കോട് ബംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ ജീവൻ വച്ച് പന്താടിയത്. ഡ്രൈവറും ക്ലീനറും മദ്യ ലഹരിയിലായിരുന്നു. യാത്രക്കാർ ചോദ്യം ചെയ്യുകയും ദൃശ്യം പകർത്തുകയും ചെയ്തു. എല്ലാവരെയും വാഹനം ഇടിപ്പിച്ച് കൊല്ലുമെന്നാണ് ഡ്രൈവർ ഭീഷണിപ്പെടുത്തിയത്. ടോൾ പ്ലാസയിൽ വാഹനം നിർത്തിയപ്പോൾ മദ്യക്കുപ്പിയുമായി ഡ്രൈവർ ഇറങ്ങിയോടി. ഈ സമയമത്രയും മദ്യപിച്ച് ലക്കുകെട്ട് ബസിൽ കിടക്കുകയായിരുന്നു ക്ലീനർ. ദൃശ്യങ്ങൾ യാത്രക്കാർ പുറത്ത് വിട്ടിട്ടും ബസുടമയ്ക്ക് യാതൊരു കൂസലുമില്ല. തൊട്ടടുത്ത ദിവസവും ഇതേ ഡ്രൈവറെ കൊണ്ട് ബസ് ഓടിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം.

ഡ്രൈവറും ക്ലീനറും അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. യാത്രക്കാർ ചോദ്യം ചെയ്തപ്പോൾ എല്ലാവരെയും വാഹനം ഇടിപ്പിച്ച് കൊല്ലുമെന്ന് ഡ്രൈവര്‍ ആക്രോശിച്ചു. ഇതിന് ശേഷം ബസ് ടോള്‍ പ്ലാസയിലെത്തിയപ്പോള്‍ ഡ്രൈവർ മദ്യക്കുപ്പിയുമായി ഇറങ്ങിയോടിയെന്ന് യാത്രക്കാര്‍ പറുന്നു. ഈ സമയമെല്ലാം മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെ ഗിയര്‍ ബോക്‌സിന് മുകളില്‍ കിടന്നുറങ്ങുകയായിരുന്നു ക്ലീനര്‍.