കേരളത്തിലേത് എൽഡിഎഫിനെ അട്ടിമറിക്കാനുള്ള ആർഎസ്എസ് നീക്കം; കോൺഗ്രസ് ബിജെപിയുടെ സഖ്യകക്ഷിയെന്നും എ എ റഹീം
അനിൽ അക്കര പരാതി കൊടുത്തത് കൊണ്ടു മാത്രം സിബിഐ ലൈഫ് മിഷൻ കേസ് ഏറ്റെടുക്കുന്നു. ടൈറ്റാനിയം കേസ് അന്വേഷിക്കാൻ സംസ്‌ഥാനം ആവശ്യപ്പെട്ടിട്ടും സിബിഐ അറിഞ്ഞ മട്ടില്ലെന്നും റഹീം അഭിപ്രായപ്പെട്ടു.
കൊച്ചി: എൽഡിഎഫിനെ അട്ടിമറിക്കാനുള്ള ആർഎസ്എസ് നീക്കമാണ് കേരളത്തിൽ നടക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. ബിജെപി യുടെ ഈ പദ്ധതിയിൽ കോൺഗ്രസ് സഖ്യകക്ഷിയായി മാറുകയാണ്. ബെന്നി ബഹനാൻ സീതാറാം യെച്ചൂരിക്ക് പരാതി നൽകിയത് ഇതിന്റെ ഭാഗമാണ്. കെ ടി ജലീലിനെ വേട്ടയാടുന്നതും പദ്ധതിയുടെ ഭാഗം തന്നെയാണ്. അനിൽ അക്കര പരാതി കൊടുത്തത് കൊണ്ടു മാത്രം സിബിഐ ലൈഫ് മിഷൻ കേസ് ഏറ്റെടുക്കുന്നു. ടൈറ്റാനിയം കേസ് അന്വേഷിക്കാൻ സംസ്‌ഥാനം ആവശ്യപ്പെട്ടിട്ടും സിബിഐ അറിഞ്ഞ മട്ടില്ലെന്നും റഹീം അഭിപ്രായപ്പെട്ടു.
കോൺഗ്രസ്-ബിജെപി സംയുക്ത രാഷ്ട്രീയകാര്യ സമിതി തീരുമാനം എടുത്ത് ഇടതുപക്ഷത്തെ വേട്ടയാടുന്നു. സ്വർണ്ണക്കടത്തിൽ എന്തു കൊണ്ടു വി മുരളീധരന് എതിരായ പരാതി അന്വേഷിക്കുന്നില്ല. അവിടെ എൻഐഎ നിസ്സഹായർ ആകുന്നു. എൻഐഎ കേസ് ഒരു കാരണവശാലും അട്ടിമറിക്കപ്പെടരുത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസിൽ രാജ്യ വിരുദ്ധ ശക്തികൾ രക്ഷപ്പെടുന്ന അവസ്‌ഥയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ എൽഡിഎഫ് വേട്ടക്കു വേണ്ടി ഉപയോഗിക്കുകയാണ്. രാജ്യ വിരുദ്ധ ശക്തികളെ വെറുതെ വിട്ട് ഇടതു പക്ഷത്തെ ആക്രമിക്കുകയാണ്.
ലക്ഷക്കണക്കിന് ആളുകൾക്ക് വീട് കിട്ടേണ്ട പദ്ധതിയെ കളങ്കപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നത് ശരിയല്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടസ്സപ്പെടുത്താൻ അൻവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നു. കെ എസ് യു നേതാവ് അഭിജിത് കൊവിഡ് ടെസ്റ്റിന് ആൾമാറാട്ടം നടത്തിയത് കോൺഗ്രസ് നേതാക്കൾ ക്വാറന്റീനിൽ പോകാതിരിക്കാനാണ്. മാധ്യമങ്ങൾ അഭിജിത്തിനോട് പൊറുതിരിക്കുന്നു എന്ന സ്‌ഥിതിയാണ്. വ്യാജ പേരിൽ എത്ര കോൺഗ്രസ് നേതാക്കൾ പരിശോധന നടത്തി എന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തണം. ഒ ചാണ്ടി, സി തല എന്നൊക്കെ പേരുകളിൽ ടെസ്റ്റ് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. വെഞ്ഞാറമൂട് കൊലക്കേസ് പ്രതികൾക്ക് ഡിസിസി നിയമ സഹായം നൽകുന്നു. ഇത് അവസാനിപ്പിക്കണം. പാലാരിവട്ടം പാലം അഴിമതി കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ്. പാലം പൊളിച്ചു പണിയാനുള്ള ചെലവ് ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഉള്ളവരിൽ നിന്നും ഈടാക്കണം. ഉമ്മൻചാണ്ടി എംഎൽഎ സ്‌ഥാനം രാജി വെക്കണം.
വി മുരളീധരനെതിരെ ഡിവൈെഫ്ഐ സമരം ശക്തമാക്കും. മറ്റ് ഇടതു പക്ഷ യുവജന സംഘചടനകളും ആയി ചേർന്ന് സമരം നടത്താനാണ് തീരുമാനം. ഒക്ടോബർ അഞ്ചിന് ഏകദിന ധർണ്ണ നടത്തും. പ്രധാന കേന്ദ്രങ്ങളിൽ ജനകീയ വിചാരണ നടത്തുമെന്നും എ എ റഹീം പറഞ്ഞു.