''ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയയും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ട്. സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത പ്രതികരണങ്ങൾ വരുന്നു''

കോഴിക്കോട്: സംരക്ഷിത വന മേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ചില മേഖലകളിൽ നിന്ന് കടുത്ത പ്രതികരണങ്ങളാണ് വരുന്നത്. ഇത് പാടില്ല. ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയയും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ട്. അതനുസരിച്ച് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. ഹൈറേ‌ഞ്ച് സംരക്ഷണസമിതി ഈ ഉത്തരവിനെതിരെ വലിയ സമരാഹ്വാനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. 

''എറണാകുളത്തെ മംഗള വനത്തിനു മാത്രമായി സർക്കാർ ഒരു ശ്രമവും നടത്തില്ല, എല്ലാ വന്യജീവി സങ്കേതങ്ങളുടെയും പരിസരത്തുള്ള ജനങ്ങളുടെ താൽപര്യത്തിനാണ് പരിഗണന. അത് ഒരു പ്രദേശത്ത് മാത്രമായി ചുരുങ്ങില്ല. അനാവശ്യമായി ആശങ്ക പരത്തേണ്ടതില്ല. ശുപാർശകളുടെ അടിസ്ഥാനത്തിൽ മാത്രമേ വനം വകുപ്പിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ'', മന്ത്രി പറയുന്നു. ഈ വിഷയത്തിൽ ആരുമായും ചർച്ച നടത്താൻ സർക്കാരിന് മടിയില്ലെന്നും, എന്നാൽ നിയമപരമായ പരിഹാരത്തിനാണ് മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി. 

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിര്‍ബന്ധമായും പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തമെന്നാണ് സുപ്രീംകോടതിയിൽ നിന്നുള്ള നിര്‍ദ്ദേശം. ഈ മേഖലകളില്‍ ഒരു തരത്തിലുള്ള നിർമ്മാണ പ്രവര്‍ത്തികളും അനുവദിക്കില്ല. ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററിലധികം ബഫല്‍ സോണുണ്ടെങ്കില്‍ അങ്ങനെ തന്നെ തുടരണം. ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവില്‍നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യവനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഇത് കേരളത്തിന് വലിയ തിരിച്ചടിയാണ്. ഇടുക്കി അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത് വലിയ പ്രത്യാഘാതമാകും ഉണ്ടാക്കുക. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളെ എങ്കിലും ഇതിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിനെ നിയമപരമായിത്തന്നെ നേരിടാനാലോചിക്കുകയാണ് സംസ്ഥാനസർക്കാർ.

Read More: പരിസ്ഥിതി ലോല പ്രദേശം: ജനങ്ങളുടെ താത്പര്യത്തിന് മുൻഗണന; നിയമപോരാട്ടം നടത്തുമെന്ന് മുഖ്യമന്ത്രി

നിയമപരമായി നേരിടാൻ കേരളം

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടയെും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച സുപ്രീം കോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്‍റെ തീരുമാനം. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ പറ‍ഞ്ഞു.

പരിസ്ഥിതിലോല ഉത്തരവ് മറികടക്കാന്‍ എല്ലാ ശ്രമങ്ങളും സംസ്ഥാനം നടത്തുമെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുമായുളള അവലോകന യോഗത്തിനു ശേഷം മന്ത്രി എ.കെ ശശീന്ദ്രന്‍റെ പ്രതികരണം. വനസംരക്ഷണത്തിനായി സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കും. എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്രം പൂര്‍ണമായി ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ സംസ്ഥാനത്തിനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഒരോ കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനത്തിനും വന്‍തോതിലുളള നിര്‍മാണങ്ങള്‍ക്കും മില്ലുകള്‍ ഉള്‍പ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിര്‍ണയിച്ചിരുന്നത്. കോടതി ഉത്തരവോടെ കേരളം ഇതുവരെ സ്വീകരിച്ച ഇത്തരം നടപടികളെല്ലാം റദ്ദാകും. 

Read More: സംരക്ഷിത വനപ്രദേശ അതിര്‍ത്തിയില്‍ പരിസ്ഥിതിലോലമേഖല നിര്‍ബന്ധം; സുപ്രീംകോടതി

'കസ്തൂരിരംഗനേക്കാൾ വലിയ കർഷകസമരം വരും'

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഹൈറേഞ്ച് സംരക്ഷണസമിതി രംഗത്തെത്തിയിരുന്നു. ഇത് നടപ്പിലാക്കാന്‍ ഇടുക്കിയിലേക്ക് വന്നാല്‍ മുമ്പുണ്ടായതിനെക്കാൾ വലിയ സമരം നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. പ്രതിരോധിക്കാന്‍ കര്‍ഷരുടെ വിപുലമായി യോഗം വിളിച്ചുചേര്‍ക്കാനൊരുങ്ങുകയാണ് സംരക്ഷണസമിതി. 

നിലവില്‍ കേരളത്തിലെ 24 സംരക്ഷിത വന മേഖലകളില്‍ 8 എണ്ണം ഇടുക്കി ജില്ലയിലാണ്. സംരക്ഷിതപ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലമേഖലയായി പ്രഖ്യാപിച്ചാല്‍ അമ്പതിനായിരം എക്കര്‍ ഭൂമി പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലാകും. കൃഷിഭൂമിയും ജനവാസമേഖലയും ഉള്‍പെടുന്ന പ്രദേശമാണ് ഇതെല്ലാം. അതുകോണ്ടു തന്നെ ഈ ഉത്തരവിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം കേന്ദ്രത്തില്‍ സമ്മർദം ചെലുത്തണമെന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ എന്തെങ്കിലും നീക്കം ഉത്തരവ് നടപ്പാക്കാൻ ഉണ്ടായാൽ കസ്തൂരിരംഗൻ റിപ്പോർട്ടിനേക്കാൾ വലിയ കർഷകമുന്നേറ്റവും സമരവുമായിരിക്കും കേരളം കാണുകയെന്നും, ഹൈറേഞ്ച് സംരക്ഷണസമിതി നേതാവ് ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു.