സ്കൂളിൽ ഉച്ചഭക്ഷണമായി കുഴിമന്തി കഴിച്ചതിനെക്കുറിച്ച് അഞ്ചാം ക്ലാസുകാരി എഴുതിയ ഡയറിക്കുറിപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചു. കുറിപ്പ് പങ്കുവച്ച മിടുക്കിക്ക് എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നുവെന്നും മന്ത്രി. 

തിരുവനന്തപുരം: സ്കൂളിൽ ഉച്ചഭക്ഷണമായി കിട്ടിയ ഇഷ്ടഭക്ഷണത്തെക്കുറിച്ചെഴുതിയ അഞ്ചാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളിൽ ഉച്ചഭക്ഷണമായി കുഴിമന്തിയാണ് വിളമ്പിയതെന്ന് ഡയറിക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഭക്ഷണത്തിന്റെ രുചിയേക്കാൾ വലുതാണ് അത് വിളമ്പുന്ന സ്നേഹമെന്ന് ഈ കുറിപ്പ് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും കുറിപ്പ് പങ്കുവച്ച മിടുക്കിക്ക് എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഡയറിക്കുറിപ്പിലെ വാചകങ്ങൾ:

ഇന്ന് വൈകിയാണ് ഉണർന്നത്. ഉണർന്ന് ഉടനെ സ്കൂളിൽ പോകാനായി ഒരുങ്ങി. സൈക്കിളിൽ യാത്ര ചെയ്ത് സ്കൂളിൽ എത്തി. വൈകിയാണ് എത്തിയത്. സ്കൂൾ തുടങ്ങിയിരുന്നു. ഇന്ന് ഉച്ച ഭക്ഷണം പതിവിലും നേരത്തെ ആയിരുന്നു. കാരണം ഇന്ന് എല്ലാവർക്കും പ്രിയപ്പെട്ട കുഴിമന്തി ആയിരുന്നു. ഭക്ഷണത്തിനുവേണ്ടി വരിയായി നിന്നു. അതിൻ്റെ വാസനയിൽ എല്ലാവരും മയങ്ങും. മയണൈസ് ഇല്ലാത്തതുകൊണ്ട് ഇച്ചിരി വിഷമം ഉണ്ടായിരുന്നു. വായിൽ വെച്ചാൽ അലിഞ്ഞു പോകും. ആദ്യമായിട്ടാണ് ഞാൻ സ്കൂളിൽ നിന്ന് ഇത്രയും പ്രത്യേകമായ ഭക്ഷണം കഴിക്കുന്നത്.

എന്നാലും ആ കുഴിമന്തിയുടെ രുചി, "ഹയ് വാ"

വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 

‘സ്കൂൾ ഉച്ചഭക്ഷണത്തിന്റെ രുചിയും കൂട്ടുകാർക്കൊപ്പം അത് പങ്കിട്ടു കഴിക്കുന്നതിന്റെ സന്തോഷവും ഒരു അഞ്ചാം ക്ലാസ്സുകാരി തന്റെ ഡയറിയിൽ എത്ര മനോഹരമായാണ് പകർത്തിയിരിക്കുന്നത്. ഇത്തരം കൊച്ചു കൊച്ചു അനുഭവങ്ങളാണ് കുട്ടികളുടെ സർഗ്ഗാത്മകതയെയും എഴുത്തുശീലത്തെയും വളർത്തുന്നത്. ഭക്ഷണത്തിന്റെ രുചിയേക്കാൾ വലുതാണ് അത് വിളമ്പുന്ന സ്നേഹമെന്ന് ഈ കുറിപ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു; ഈ മിടുക്കിക്ക് എന്റെ എല്ലാവിധ സ്നേഹവും ആശംസകളും.-’ വി ശിവൻകുട്ടി