വയനാട് കണിയാമ്പറ്റ പനമരം മേഖലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള നടപടികൾ തുടരുന്നു
വയനാട്: വയനാട് കണിയാമ്പറ്റ പനമരം മേഖലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള നടപടികൾ തുടരുന്നു. തെർമൽ ഡ്രോൺ ഉപയോഗിച്ച് കടുവയെ കണ്ടെത്തിയ ശേഷം കാടുകയറ്റാൻ ഉള്ള നീക്കം തുടങ്ങും. പ്രദേശത്ത് ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് വയസ്സുള്ള ആൺ കടുവയാണ് മേഖലയിലുള്ളത്. കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനുമുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളതിനാൽ ആ മാർഗവും തേടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലിൽ നിന്ന് കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിലേക്കാണ് കടുവ ഓടിയത്.
കടുവയുടെ സാന്നിധ്യമുള്ളതിനെ തുടർന്ന് പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ച് വീതം വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് നിരോധനാജ്ഞയും നിലവിലുണ്ട്. പനമരം പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ 5,6,7,19,20 വാർഡുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.



