പാണ്ടിക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ സിപിഒ വി രജീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനമിടിച്ച് അപകടം. പാണ്ടിക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ സിപിഒ വി. രജീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ സഞ്ചരിച്ച കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് നിർത്തിയത്. ഒരു കാറിലും രണ്ട് ഇരുചക്ര വാഹനത്തിലുമാണ് ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. സ്കൂട്ടറിലാണ് ആദ്യമിടിച്ചത്. സ്കൂട്ടര്‍ യാത്രക്കാരൻ മറിഞ്ഞുവീണതിനെ തുടര്‍ന്ന് നിര്‍ത്താതെ, കരുവാരക്കുണ്ട് ഭാഗത്തേക്ക് കാറോടിച്ചു പോയി. തൊട്ടടുത്തുള്ള ഒരു കാറിലും പിന്നീട് ബൈക്കിലുമിടിച്ചു. ഇതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ അപകടമുണ്ടാക്കിയത് താനല്ല എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥൻ. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് രജീഷിനെ കസ്റ്റഡിയിലെടുത്തത്.

