തണ്ണീർമുക്കത്ത് കണ്ണമ്പള്ളിയില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ലംബോധരനെ (64) ആണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ചേർത്തല: തണ്ണീർമുക്കത്ത് കണ്ണമ്പള്ളിയില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ലംബോധരനെ (64) ആണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് മാരാരിക്കുളം പൊലീസ് പറഞ്ഞു. മൃതദേഹവും അദ്ദേഹം കിടന്നിരുന്ന പ്ലാസ്റ്റിക് പാകിയ കട്ടിലും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഈ മേഖലയിൽ രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. ഓർമക്കുറവുള്ള ലംബോധരൻ വൈദ്യുതി പോയ സമയത്ത് മെഴുകുതിരി കത്തിച്ച് കട്ടിലിന് താഴെ വെച്ചതാണ് തീപിടിക്കാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ലംബോധരന്റെ വയറുഭാഗവും കട്ടിലും ഭാഗികമായി കത്തിക്കരിഞ്ഞിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ചുവർഷം മുൻപ് ഭാര്യ മരിച്ചതിനെത്തുടർന്ന് തനിച്ചാണ് ഇദ്ദേഹം താമസിച്ചിരുന്നത്. വിവാഹിതയായ ഏക മകൾ ഇടയ്ക്ക് പിതാവിനെ കാണാൻ വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.



