മൂന്നാറിൽ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കൽ: 2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു
ഇയാൾ ഏലം കൃഷി ചെയ്തിരുന്ന സ്‌ഥലമാണ് ഒഴിപ്പിച്ചത്. 30 ദിവസമാണ് ഒഴിവാകുന്നതിലേക്ക് അനുവദിച്ചിരിക്കുന്നത്.

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ മൂന്നാർ ദൗത്യ സംഘം വീണ്ടും കയ്യേറ്റം ഒഴിപ്പിച്ചു. സിമൻറ് പാലത്തിനു സമീപം 2.2 ഏക്കർ കൃഷി ഭൂമിയാണ് ഒഴിപ്പിച്ച് ബോർഡ് സ്ഥാപിച്ചത്. ചിന്നക്കനാൽ സിമൻറു പാലത്തിനു സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് കയ്യേറ്റി കൃഷി നടത്തിയിരുന്ന സ്ഥലമാണ് ഇടുക്കി സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചത്.
റവന്യൂ പുറമ്പോക്കും ആനയിറങ്കൽ ഡാമിൻറെ ക്യാച്ച്മെൻറ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയും കയ്യേറിയാണ് കൃഷി നടത്തിയിരുന്നത്. താമസിക്കാൻ ഷെഡും നിർമ്മിച്ചിരുന്നു. ഒഴിഞ്ഞ പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയതിനെ തുടർന്ന് ഇവർ ജില്ല കളക്ടർക്കടക്കം അപ്പീൽ നൽകിയിരുന്നു. ഇത് തള്ളിയതിനെ തുടർന്നാണ് ഇന്ന് അതിരാവിലെ രഹസ്യമായി ഒഴിപ്പിക്കൽ നടത്തിയത്.
ഇവർ താമസിച്ചിരുന്ന ഷെഡിൽ നിന്നും 30 ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഒഴിപ്പിക്കൽ തുടരുമെന്ന് ദൗത്യം സംഘം അറിയിച്ചു. അതേ സമയം വൻകിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ മാത്രം ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. രണ്ടാഴ്ചയായി ഉടുമ്പൻചോല, ദേവികുളം എന്നീ താലൂക്കുകളിലെ 231.96 ഏക്കർ കയ്യേറ്റ ഭൂമിയാണ് റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്. വരും ദിവസങ്ങളിലും നടപടി തുടരാനാണ് ദൗത്യ സംഘത്തിൻറെ തീരുമാനം.
മൂന്നാറിൽ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കൽ