Asianet News MalayalamAsianet News Malayalam

'എല്ലാം നിയന്ത്രണ വിധേയം', ഹർത്താൽ ആക്രമണങ്ങൾക്കിടെ പൊലീസ് മേധാവിയുടെ പ്രതികരണം

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുറച്ചു പേർ കരുതൽ തടങ്കലിലാണ്. പ്രശ്നങ്ങൾ ഉണ്ടാകുന്നിടത്ത് കൂടുതൽ സേനയെ വിന്യസിക്കുമെന്ന് അറിയിച്ച അദ്ദേഹം, വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായി തുടരുമെന്നും വിശദീകരിച്ചു. 

everything is under control says dgp anil kant  popular front hartal day atrocities
Author
First Published Sep 23, 2022, 2:13 PM IST

കൊച്ചി : പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിൽ സംസ്ഥാനത്താകെ വ്യാപക ആക്രമണങ്ങൾ തുടരുന്നതിനിടെ എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാൻ ഡിജിപി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകിയെങ്കിലും പലയിടത്തും വാഹഗങ്ങൾ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. എന്നാൽ അപ്പോഴും എല്ലാം നിയന്ത്രണ വിധേയമാണെന്നാണ് ഡിജിപി അനിൽകാന്ത് വിശദീകരിക്കുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുറച്ചു പേരെ കരുതൽ തടങ്കലിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നങ്ങൾ ഉണ്ടാകുന്നിടത്ത് കൂടുതൽ സേനയെ വിന്യസിക്കുമെന്ന് വ്യക്തമാക്കിയ ഡിജിപി, വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായി തുടരുമെന്നും വിശദീകരിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ എൻഐഎ റെയിഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് ഇന്ന് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകിയിരുന്നുവെങ്കിലും പലയിടങ്ങളിലും ആക്രമണങ്ങൾ അരങ്ങേറി. അക്രമം തടയാൻ കാര്യമായ നടപടികളൊന്നും പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതുമില്ല. 

തിരുവനന്തപുരം കാട്ടാക്കടയിൽ സമരക്കാർക്ക് മുന്നിൽ പൊലീസ് നോക്കി നിൽക്കെ, ബസുകൾ സർവീസ് നടത്തണമെന്നാവശ്യപ്പെട്ട് വയോധിക പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുന്നതിനിടെ പൊലീസിനോടും സമരക്കാരോടുമായിരുന്നു ഇവരുടെ പ്രതിഷേധം. പിന്നാലെയാണ് പൊലീസ് സംരക്ഷണത്തിൽ ഡിപ്പോയിൽ നിന്ന് സര്‍വീസ് തുടങ്ങിയത്. 

അതിനിടെ ഹർത്താലിനെതിരെ കോടതിയിൽ നിന്നും രൂക്ഷ വിമർശനമാണുണ്ടായത്. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ സ്വമേധയാ കേസും എടുത്തു. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കേസ് എടുക്കാൻ  നിർദ്ദേശിച്ച കോടതി പൊതുഗതാഗതത്തിന് സുരക്ഷ ഒരുക്കാനും പൊലീസിന് ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകി. 7 ദിവസം മുൻപ് നോട്ടീസ് നൽകാതെയുള്ള മിന്നൽ ഹർത്താൽ കോടതി നിരോധിച്ചിട്ടും ഹർത്താൽ ആഹ്വാനം ചെയ്ത പിഎഫ്ഐ നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 

'പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം, താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്നതിന്‍റെ രേഖകൾ കിട്ടി': എന്‍ ഐ എ

ജനജീവിതം സ്തംഭിപ്പിച്ചുള്ള ഇത്തരം ആഹ്വാനങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് പൊലീസ് നേരിടണമെന്നും കോടതി നിലപാടെടുത്തു. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബ‌ഞ്ച് അക്രമം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പൊതുസ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ പൊലീസിന് ബാധ്യതയുണ്ട്. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ ഉറപ്പാക്കുകയും വേണം. നിയമ വിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷണിക്കണം. അക്രമം നടത്തുന്നവർക്കെതിരെം പൊതുമുതൽ നശിപ്പിക്കുന്നതിനും ഐപിസിയിലെ വകുപ്പും ഉപയോഗിച്ച് കേസ് എടുക്കണം. ഇതിന്‍റെ വിശദാംശങ്ങൾ കോടതിയെ അറിയിക്കാനും ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാ‍ര്‍, സിപി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ച് വ്യക്തമാക്കി. പിഎഫ്ഐ ഹർത്താലിൽ വ്യാപകമായ അക്രമം ഉണ്ടായ പശ്ചത്തലത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. 

മട്ടന്നൂർ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്, ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ രണ്ടിടത്ത് ബോംബേറ്
 

Follow Us:
Download App:
  • android
  • ios