ബിജുലാൽ കൂടുതൽ പണം തിരിമറി നടത്തി, തട്ടിപ്പ് കണ്ടെത്താതെ പോയത് ട്രഷറി അക്കൗണ്ടിലേക്ക് പണം മാറ്റിയതിനാൽ
തട്ടിപ്പ് നടത്തിയെടുത്ത പണം ആദ്യം ട്രഷറി അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. അതിന് ശേഷമാണ് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയത്
തിരുവനന്തപുരം: വഞ്ചിയൂരിൽ ട്രഷറി തട്ടിപ്പ് നടത്തി കോടികൾ തട്ടിയ കേസിലെ പ്രതി ബിജുലാൽ കൂടുതൽ പണം തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായി കണ്ടെത്തൽ. തട്ടിപ്പ് നടത്തിയെടുത്ത പണം ആദ്യം ട്രഷറി അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. അതിന് ശേഷമാണ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ആദ്യം ട്രഷറി അക്കൗണ്ടിലേക്കാണ് പണം മാറ്റുന്നത് എന്നതിനാൽ അന്ന് തട്ടിപ്പ് കണ്ടെത്തിയില്ല. ബിജുലാലിനെ ഇന്ന് വഞ്ചിയൂർ സബ് ട്രഷറിയിലും ജില്ലാ ട്രഷറിയിലും എത്തിച്ച് തെളിവെടുത്തു.
വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി 73 ലക്ഷം രൂപ ബിജുലാൽ തട്ടിയെടുത്തുവെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയായ ബിജുലാലിൻറെ ഭാര്യയ്ക്ക് തട്ടിപ്പിലുള്ള പങ്ക് സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തും. സാങ്കേതിക വിദഗ്ദരടെ കൂടി സഹായത്തോടെയാണ് ചോദ്യം ചെയ്യുകയും തെളിവെടുക്കുകയും ചെയ്യുന്നത്. മുൻ ട്രഷറി ഓഫീസറുടെ പാസ്വേർഡ് ചോർത്തിയാണ് ബിജുലാല്‍ പണം തട്ടിയത്. ഒരു ദിവസം നേരത്തെ വീട്ടിലേക്ക് പോയപ്പോള്‍ പാസ്വേർഡ് ബിജുലാലിന് നൽകിരുന്നുവെന്ന മുൻ ട്രഷറി ഓഫീസർ ഭാസ്ക്കരനും മൊഴി നൽകിയിരുന്നു.