വെഞ്ഞാറമൂട് ഇരട്ടക്കൊല: ഗൂഢാലോചന നടത്തിയ ഇടങ്ങളിൽ തെളിവെടുപ്പ്
പ്രതികൾ ഗൂഢാലോചന നടത്തിയ മുത്തികാവിലെ റബ്ബർ എസ്റ്റേറ്റിലും ഒരുമിച്ചു കൂടിയ മാങ്കുഴിയിലും, പെട്രോൾ വാങ്ങിയ മാമ്മൂട്ടിലും മരുതുംമൂട് ജംഗ്ഷനിലും പ്രതികളെയെത്തിച്ചു.
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പൊലീസ് തെളിവെടുപ്പ്. അൻസാർ, നജീബ്, അജിത് എന്നീ പ്രതികളെ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതികൾ ഗൂഢാലോചന നടത്തിയ മുത്തികാവിലെ റബ്ബർ എസ്റ്റേറ്റിലും ഒരുമിച്ചു കൂടിയ മാങ്കുഴിയിലും, പെട്രോൾ വാങ്ങിയ മാമ്മൂട്ടിലും മരുതുംമൂട് ജംഗ്ഷനിലും പ്രതികളെയെത്തിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷ് കുമാറിനേറെയും വെഞ്ഞാറമൂട് സി ഐ വിജയരാഘവനേറെയും നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.
പെട്ടെന്നുളള പ്രകോപനത്തില്‍ ഉണ്ടായ കൊലപാതകം എന്നാണ് പ്രതികൾ ആദ്യം നൽകിയ മൊഴി. എന്നാൽ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ഗൂഡാലോചനയുണ്ടായെന്ന് പൊലീസ് നിഗമനം. കൊല്ലപ്പെട്ടവരുടെ സംഘത്തെയും കൊലയാളി സംഘത്തെയും തമ്മില്‍ അടിപ്പിക്കാന്‍ ബോധപൂര്‍വം ആരോ ശ്രമിച്ചു എന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. അക്രമത്തിന് തൊട്ടുമുമ്പ് തേമ്പാമൂട് ജംഗ്ഷനിൽ ഇരുചക്ര വാഹനത്തില്‍ രണ്ടു തവണ വന്നു പോയ ആളെ തിരയുകയാണ് പൊലീസ്.
'പെരിയക്ക് പകരം വീട്ടാൻ നടത്തിയ കൊല', കോൺഗ്രസ് ഉന്നത നേതാക്കൾക്ക് പങ്കെന്നും കോടിയേരി