ഉദ്യോഗസ്ഥരില്ല, കണ്ണൂർ - കാസർകോട് അതിർത്തിയിൽ പെരുവഴിയിലായി പ്രവാസികൾ
കുവൈറ്റില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ഇവരെ കെഎസ്ആര്‍ടിസി ബസുകളിലാണ് സ്ഥലത്തേക്ക് എത്തിക്കുന്നത്.
കാസര്‍കോട്: ഇന്നലെ കുവൈറ്റില്‍ നിന്ന് നെടുമ്പാശ്ശേരിയെത്തി ബസുകളില്‍ യാത്ര പുറപ്പെട്ട പ്രവാസികള്‍ പെരുവഴിയില്‍ കുടുങ്ങി. രണ്ടു ബസുകളിലായി ഇന്നലെ രാത്രി യാത്ര പുറപ്പെട്ട 14 പേരാണ് കാസര്‍കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നാല് മണിക്കൂറിലേറെ കുടുങ്ങിയത്. ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ ഒരുക്കാത്തതാണ് വിനയായത്. സംഭവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അതത് പഞ്ചായത്തുകളില്‍ ക്വാറന്‍റീന് ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ട് കെഎസ്ആര്‍ടിസി ബസ്സുകളിലായി പ്രവാസികള്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലെത്തിയത്. എല്ലാ ഭാഗത്തേക്കുമുള്ള ആളുകള്‍ ബസ്സിലുണ്ടായതുകൊണ്ട് തന്നെ ഒരുപാട് വൈകിയാണ് ഇവിടെ എത്തിയത്. ക്വാറന്‍റീനില്‍ കഴിയേണ്ട ആളുകളായതിനാല്‍ പ്രാഥമിക സൗകര്യത്തിന് വീടുപോലും ഉപയോഗിക്കാനാവാത്ത അവസ്ഥയായിരുന്നു.
കാലിക്കടവിലെ അതിര്‍ത്തിയില്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരമില്ലാതായതോടെ മണിക്കൂറുകളോളമാണ് ഇവിടെ കുടുങ്ങിയത്. നട്ടപ്പൊരിയുന്ന വെയിലത്ത് ഒന്ന് പുറത്തിറങ്ങി നില്‍ക്കാന്‍ പോലുമാകാത്ത ഇവര്‍ക്ക് മതിയായ ഭക്ഷണം പോലും കിട്ടിയില്ലെന്നും ഇവര്‍ പറയുന്നു.