കാർഷിക നിയമങ്ങളിൽ പൊതുജന അഭിപ്രായം തേടി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് പത്രത്തില്‍ പരസ്യം നല്‍കും. അടുത്ത മാസം 20 ന് മുമ്പ് സംഘടനകൾക്കും വ്യക്തികൾക്കും നിലപാട് അറിയിക്കണമെന്ന് സമിതി വ്യക്തമാക്കി.
ദില്ലി: കാർഷിക നിയമങ്ങളിൽ പൊതുജന അഭിപ്രായം തേടി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് പത്രത്തില്‍ പരസ്യം നല്‍കും. അടുത്ത മാസം 20 ന് മുമ്പ് സംഘടനകൾക്കും വ്യക്തികൾക്കും നിലപാട് അറിയിക്കണമെന്ന് സമിതി വ്യക്തമാക്കി. അതേസമയം, കർഷകസംഘടനകളുമായി തല്‍ക്കാലം ചർച്ചയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മുൻ നിർദ്ദേശം അംഗീകരിക്കാം എന്നറിയിച്ചാൽ മാത്രം ചർച്ചയെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.
അതിനിടെ കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയിരിക്കുകയാണ്. ഗാസിപ്പൂരിലെ സമരവേദി ഒഴിയാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇവിടെ പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. ജലപീരങ്കിയും എത്തിച്ചു. റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ നടപടികൾ കടുപ്പിക്കാനാണ് ദില്ലി പൊലീസിന്‍റെ നീക്കം. സംഘർഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാലിന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
