വീട്ടിൽ പല തവണയായി പൊലീസുകാർ വന്നു. സമൂഹമാധ്യമങ്ങൾ വഴി നേരിടുന്നത് കടുത്ത ആക്രമണമാണ്.
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന് കേസിൽ പെടുത്താൻ ശ്രമം നടക്കുന്നുവെന്നും കെഎസ്‍യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ. വീട്ടിൽ പല തവണയായി പൊലീസുകാർ വന്നു. സമൂഹമാധ്യമങ്ങൾ വഴി നേരിടുന്നത് കടുത്ത ആക്രമണമാണ്. വ്യാജ പ്രചാരണം നടത്തി സുഹൃത്തുക്കളെ അടക്കം അപമാനിച്ചു. വ്യാജവാർത്ത നൽകിയ ദേശാഭിമാനിക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ന്യൂസ് അവറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അൻസിൽ ജലീൽ. തെറ്റ് ചെയ്തിട്ടില്ലെന്നും അൻസിൽ ആവർത്തിച്ചു പറഞ്ഞു.
കെഎസ്‍യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റും വ്യാജമെന്ന കേരള സർവകലാശാലയുടെ കണ്ടെത്തൽ പുറത്തു വന്നിരുന്നു. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നും സർവകലാശാല അറിയിച്ചു. അൻസിലിനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ ഡിജിപിക്ക് പരാതി നൽകി. നിഖിൽ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിലിനെതിരെയും പരാതി നൽകിയത്. പരീക്ഷ കൺട്രോളറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി നൽകിയത് സർവകലാശാല രജിസ്ട്രാര്‍ അറിയിച്ചു.
കേരള സർവകലാശാലയിൽ ബികോം പഠിച്ചിട്ടില്ലെന്നും വ്യാജ സർട്ടിഫിക്കറ്റിനെ പറ്റി അറിയില്ലെന്നും അൻസിൽ ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബി.എ ഹിന്ദി ലിറ്ററേച്ചറാണ് സർവകലാശാലയിൽ പഠിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏതെങ്കിലും അഡ്മിഷനോ ജോലിയിലോ പ്രവേശിച്ചിട്ടില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ പരാതികളെന്നും അൻസിൽ ജലീൽ പ്രതികരിച്ചു. വ്യാജ പ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അൻസിൽ ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെഎസ്‌യു നേതാവിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം ഉണ്ടയില്ലാ വെടിയെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു.
കേരള സർവകലാശാലയിൽ ബികോം പഠിച്ചിട്ടില്ല' ; വ്യാജ സർട്ടിഫിക്കറ്റ് ആരോപണം നിഷേധിച്ച് കെഎസ്‌യു നേതാവ്

