കെഎസ്‍യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റും വ്യാജമെന്നാണ് കേരള സർവകലാശാലയുടെ കണ്ടെത്തൽ.

തിരുവനന്തപുരം: കെഎസ്‍യു നേതാവും വ്യാജ സർട്ടിഫിക്കറ്റ് കുരുക്കിൽ. കെഎസ്‍യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റും വ്യാജമെന്നാണ് കേരള സർവകലാശാലയുടെ കണ്ടെത്തൽ. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നും സർവകലാശാല അറിയിച്ചു. അൻസിലിനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ ഡിജിപിക്ക് പരാതി നൽകി. നിഖിൽ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിലിനെതിരെയും പരാതി നൽകിയത്. പരീക്ഷ കൺട്രോളറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി നൽകിയത് സർവകലാശാല രജിസ്ട്രാര്‍ അറിയിച്ചു.

അതേസമയം, വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്, എംകോം പ്രവേശനം നേടിയ സംഭവത്തില്‍ സിപിഎമ്മും കുരുക്കിലാവുകയാണ്. പാർട്ടി നേതാവിന്‍റെ ഇടപെടൽ കാരണമാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് കായംകുളം എംഎസ്എം കോളേജ് മാനേജർ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് സിപിഎമ്മും വെട്ടിലായത്. പ്രവേശന സമയപരിധി കേരള സർവകലാശാല നീട്ടിയതും കോളേജ് മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെയും തുടർന്നാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് മുൻ പ്രിൻസിപ്പൽ വെളിപ്പെടുത്തിയതോടെ ഉന്നത ഇടപെടൽ നടന്നെന്ന സംശയം കൂടുതൽ ബലപ്പെട്ടു. 

Also Read: നിഖിൽ തോമസിന്‍റെ എംകോം പ്രവേശനത്തിൽ സിപിഎമ്മും കുരുക്കിൽ; തെളിയുന്നത് ഉന്നത ഇടപെടൽ

അതിനിടെ, വിവാദം കടുത്തതോടെ എസ്എഫ്ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറിയായിരുന്ന നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. എസ്എഫ്ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Also Read: നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്: വിശദാംശങ്ങൾ ആരാഞ്ഞ് ഗവർണർ, കേസെടുത്ത് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

YouTube video player