കുടുംബതർക്കത്തിനിടയിൽ സഹോദരനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: കുടുംബതർക്കത്തിനിടയിൽ സഹോദരനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ടൗൺഷിപ്പ് ഉന്നതിയിൽ മുഹമ്മദ് ആഷിക് (25) ആണ് പിടിയിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരൻ അഹമ്മദ് ഹാഷിമിനെ (30) തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അഹമ്മദ് ഹാഷിം വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള വ്യക്തിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇയാൾ അമ്മയോടും സഹോദരിയോടും വഴക്കിടുകയും, ഇതിനിടയിൽ അമ്മ ബോധരഹിതയായി വീഴുകയും ചെയ്തു. തുടർന്ന് അമ്മയെ വിഴിഞ്ഞം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മുഹമ്മദ് ആഷിക്കും അഹമ്മദ് ഹാഷിമും തമ്മിൽ അവിടെവെച്ച് വീണ്ടും സംഘർഷമുണ്ടായി. ഇരുവരും മുൻകരുതലായി ആയുധങ്ങൾ കൈവശം വെച്ചിരുന്നു. തർക്കം രൂക്ഷമായതോടെ മുഹമ്മദ് ആഷിക് തന്‍റെ കൈവശമുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ചേട്ടനെ ആക്രമിക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണെന്ന് കോവളം പൊലീസ് വ്യക്തമാക്കി.



