മകൾക്ക് പെരുനാൾ സമ്മാനം നൽകാൻ ചേലക്കര സൂപ്പിപ്പടിയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു സുലൈമാന് മർദനമേറ്റത്.
തൃശ്ശൂർ: തൃശ്ശൂർ ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ യുവാവിനെ ഭാര്യാമാതാവും പിതാവും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. ഇയാളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചേലക്കോട് സ്വദേശി സുലൈമാനാണ് മർദ്ദനമേറ്റത്. ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു സുലൈമാൻ. മകൾക്ക് പെരുന്നാള്‍ സമ്മാനം നൽകാൻ ചേലക്കര സൂപ്പിപ്പടിയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു സുലൈമാന് മർദനമേറ്റത്. സുലൈമാൻ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് ചേലക്കര പൊലീസ് വ്യക്തമാക്കി.

അതേ സമയം, സുലൈമാനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ഭാര്യാമാതാവും ഭാര്യയും രംഗത്തെത്തിയിരുന്നു. ചുറ്റിക കൊണ്ട് തലക്കടിച്ചതിനെത്തുടര്‍ന്നാണ് തിരിച്ചടിച്ചതെന്നാണ് ഭാര്യാ മാതാവ് സെഫിയ പറഞ്ഞത്. തലയ്ക്ക് പരിക്കേറ്റ സെഫിയ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്വത്തിന്‍റെ പേരില്‍ മകളെ ഉപദ്രിവിക്കാറുണ്ടായിരുന്നു എന്ന് റസീനയുടെ കുടുംബം പറയുന്നു. ഭാര്യയെ മരുമകന്‍ ആക്രമിക്കുന്നത് കണ്ട് അവിടേക്കു വന്ന മൊയ്തു മരുമകനെ തല്ലി ഓടിക്കുകയായിരുന്നു എന്നാണ് സംഭവത്തില്‍ കുടുംബത്തിന്‍റെ വിശദീകരണം.

