ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു
പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. എങ്ങനെ സംഭവിച്ചു എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. നാവികസേനയുടെ ഫയറിങ് പരിശീലനം നടത്തുന്ന പ്രദേശമാണിതെന്നും സൂചനയുണ്ട്.
കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇയാളുടെ ചെവിക്ക് പരിക്കേറ്റു. ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. സെബാസ്റ്റ്യനെ ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യത്തൊഴിലാളികളാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. എങ്ങനെ സംഭവിച്ചു എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. നാവികസേനയുടെ ഫയറിങ് പരിശീലനം നടത്തുന്ന പ്രദേശമാണിതെന്നും സൂചനയുണ്ട്. എന്നാല്‍, ബോട്ടുകള്‍ കടന്നുപോകുന്ന സ്ഥലത്ത് മുമ്പ് ഇത്തരം സംഭവമുണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. ഐഎന്‍എസ് ദ്രോണാചാര്യക്ക് സമീപത്തുനിന്നാണ് വെടിയേറ്റതെന്നും സൂചനയുണ്ട്. രാവിലെ കടലില്‍ പോയിമടങ്ങി വരുമ്പോഴാണ് സംഭവം. പരിശീലനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റാണ് ലഭിച്ചത്. എന്നാല്‍ നാവിക സേന ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. മുന്നറിയിപ്പില്ലാതെയാണ് നേവി പരിശീലനം നടത്തിയതെങ്കില്‍ ഗുരുതരമായ തെറ്റാണെന്ന് ചാള്‍സ് ജോര്‍ജ് പറഞ്ഞു.
സെബാസ്റ്റ്യന്‍ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് ദൃക്സാക്ഷി, വെടിവെച്ചത് തങ്ങളല്ലെന്ന് നേവി
കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ കടലില്‍വെച്ച് വെടിയേറ്റ സെബാസ്റ്റ്യൻ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് ദൃക്സാക്ഷി മൈക്കിൾ . ബോട്ടിൻ്റെ മധ്യഭാഗത്തായിരുന്നു സെബാസ്റ്റ്യൻ നിന്നിരുന്നത്. വെടിയുണ്ട ചെവിയിൽ കൊണ്ട് സെബാസ്റ്റ്യൻ മറിഞ്ഞു വീണു. ചെവി മുറിഞ്ഞു. അഞ്ച് തുന്നലിട്ടു. അതേസമയം, വെടിവെച്ചത് തങ്ങളല്ലെന്ന് നാവികസേന വ്യക്തമാക്കി. നാവികസേന ഉപയോഗിക്കുന്ന ബുള്ളറ്റല്ല ചിത്രത്തിലുള്ളത് . പൊലീസ് അന്വേഷിക്കട്ടെയെന്നും നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫയറിങ് പ്രാക്ടീസ് നടത്തുന്ന ബുള്ളറ്റല്ല ഇതെന്നും പരിശോധിച്ച ശേഷം നേവി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.