തുറമുഖ കവാടത്തിലെ മത്സ്യതൊഴിലാളികളുടെ ഉപരോധസമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇന്ന് കൺവൻഷൻ സംഘടിപ്പിക്കും

തിരുവനന്തപുരം : വിഴിഞ്ഞം ഉപരോധ സമരം തുടരുന്നു. പതിനൊന്നാം ദിനമായ ഇന്ന് പള്ളിത്തുറ, കൊച്ചുതുറ, തുമ്പ, സെന്‍റ് ഡൊമനിക് വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും.

മുഖ്യമന്ത്രിയുമായുള്ള സമവായ ചർച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീൻ അതിരൂപത. തുടർ സമര പരിപാടികൾ ചർച്ച ചെയ്യാൻ സമരസമിതി ഉടൻ യോഗം ചേരുന്നുണ്ട്.

അതേസമയം തുറമുഖ കവാടത്തിലെ മത്സ്യതൊഴിലാളികളുടെ ഉപരോധസമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇന്ന് കൺവൻഷൻ സംഘടിപ്പിക്കും. വൈകുന്നേരം അഞ്ച്‌ മണിക്ക് മുല്ലൂരിലാണ് പരിപാടി.

വിഴിഞ്ഞത്തെ മത്സ്യതൊഴിലാളി സമരത്തിൽ നിന്ന് പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാർ കന്പനിയായ ഹോവെ എഞ്ചിനിയറിംഗും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരമെന്നും പോലീസ് സുരക്ഷ വേണമെന്നുമാണ് ആവശ്യം.നൂറ് കണക്കിന് സമരക്കാർ പദ്ധതി പ്രദേശത്തെ അതീവ സുരക്ഷ മേഖലയിലേക്ക് ഇരച്ച് കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. സമരക്കാർ അക്രമം അഴിച്ചുവിട്ടപ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കി നിന്നെന്നും ഹർജിയിൽ അദാനിഗ്രൂപ്പ് വ്യക്തമാക്കുന്നു.

2015ൽ തുടങ്ങിയ നിർമാണ പ്രവർത്തനം അന്തിമഘട്ടതിലാണ്. സമരം തുടർന്നാൽ പദ്ധതി ഇനിയും വൈകുമെന്നും നിർമാണ പ്രവർത്തനം തുടരാൻ പോലീസ് സുരക്ഷ വേണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.കേന്ദ്രസേനയുടെ സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാറിനും നിർദേശം നൽകണമെന്നും ഇരു ഹർജിയിലും ആവശ്യമുണ്ട്. ജസ്റ്റിസ് അനു ശിവരാമനാണ് ഹർജി പരിഗണിക്കുക.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി, ചര്‍ച്ച പരാജയം

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ലത്തീൻ അതിരൂപതാ അധികൃതരുമായി ഇന്നലെ മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ക്ലിഫ് ഹൗസിൽ വൈകുന്നേരം മൂന്ന് മണിക്കായിരുന്നു ചർച്ച. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്നലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. 

ഇന്നലെ രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ടു. പദ്ധതി പ്രദേശത്തെ ഗേറ്റും കടന്ന് അകത്ത് കയറുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. അതേസമയം പദ്ധതി നിര്‍ത്തിവെച്ച് പഠനം നടത്താതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍.