പത്തനംതിട്ട ജ്വല്ലറി മോഷണക്കേസ്; ഓടി രക്ഷപ്പെട്ട പ്രതിയും പിടിയിൽ, സ്വർണവും പണവും വീണ്ടെടുത്തു
മോഷണത്തില്‍ നേരിട്ട് ബന്ധമുള്ള എല്ലാവരും പിടിയിലായി എന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. മോഷ്ടിക്കപ്പെട്ട സ്വർണ്ണവും പണവും വീണ്ടെടുത്തു.
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിൽ മോഷണം നടത്തിയ സംഭവത്തില്‍ ഓടി രക്ഷപ്പെട്ട പ്രതിയും പിടിയിൽ. നിധിൻ ജാദവ് ആണ് പിടിയിലായത്. ഇതോടെ, മോഷണത്തില്‍ നേരിട്ട് ബന്ധമുള്ള എല്ലാവരും പിടിയിലായി എന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. മോഷ്ടിക്കപ്പെട്ട സ്വർണ്ണവും പണവും വീണ്ടെടുത്തു.
സേലത്ത് വാഹന പരിശോധനക്കിടെ ഇന്ന് രാവിലെ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന നിധിന്‍ സ്വര്‍ണ്ണവും പണവുമായി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് ഓടി രക്ഷപ്പെട്ട ആളെക്കുറിച്ചുള്ള വിവരം പൊലീസിന് നൽകിയത്. തുടർന്ന് സേലം പൊലീസ് പിടികൂടുകയായിരുന്നു. അഞ്ച് പ്രതികളും ഇപ്പോൾ സേലം പൊലീസിന്‍റെ കസ്റ്റഡിയിലാണ്. മോഷണത്തിന് ഒത്താശ ചെയ്ത ജ്വല്ലറി ജീവനക്കാരൻ അക്ഷയ് പാട്ടീലിനെ ഇന്നലെ പിടികൂടിയിരുന്നു. രണ്ടാഴ്ച മുൻപാണ് ഇയാൾ ജ്വല്ലറിയിൽ ജോലിക്ക് കയറിയത്. മഹാരാഷ്ട്ര സ്വദേശികളാണ് പിടിയിലായവരെല്ലാം.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ മുത്താരമ്മൻ കോവിലിന് സമീപമുള്ള കൃഷ്ണ ജ്വല്ലേഴ്സിൽ മോഷണം നടന്നത്. നാല് കിലോ സ്വർണവും 13 ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. ജ്വല്ലറിയിലെ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും സംഘം കൊണ്ട് പോയിരുന്നു. കവർച്ചക്കിടെ ഒരു ജീവനക്കാരന് പരുക്കേറ്റിരുന്നു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത് എന്നാൽ ഡ്രൈവറടക്കം ആറ് പേർ സംഘത്തിലുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ മനസിലാകുന്നത്. മഹാരാഷ്ട്രാ സ്വദേശിയായ സുരേഷ് സേട്ട് ആണ് ജ്വല്ലറി ഉടമ.