ഇന്നു പുലര്‍ച്ചെ 5.10 നായിരുന്നു അപകടം. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിറകില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്.

തൃശ്ശൂര്‍: ആമ്പല്ലൂർ (Amballur) ദേശീയ പാതയിൽ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. കാസര്‍കോട് നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസും മൂര്‍ക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.10 നായിരുന്നു അപകടം. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിറകില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു.

ബസ് യാത്രക്കാർക്കാണ് പരിക്കേറ്റത്. കാറിന്‍റെ പിന്‍സീറ്റില്‍ യാത്രക്കാരില്ലാതിരുന്നതും രക്ഷയായി. വേഗത്തില്‍ വന്നിരുന്ന ബസ് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുതുക്കാട് പൊലീസും അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. 

പാലാ പൊൻകുന്നം റോഡിൽ പൈകയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന ഭരണങ്ങാനം സ്വദേശി ലാലിച്ചനാണ് മരിച്ചത്. ഡ്രൈവർ രമേശന് പരിക്കേറ്റു. രണ്ടുപേരും ഭരണങ്ങാനം സ്വദേശികളാണ്.