തിരുവനന്തപുരം പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസറായ സുധീഷ് കുമാര്‍, മരം മില്ല് ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങി എന്നതുള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. 

തിരുവനന്തപുരം: അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയ റെയ്ഞ്ച് ഓഫീസറെ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോപണം ഉയര്‍ന്ന തസ്തികയിലേക്ക് തന്നെ വീണ്ടും നിയമിച്ച് വനം വകുപ്പിന്‍റെ വിചിത്ര ഉത്തരവ്. ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെ വീണ്ടും പഴയ തസ്തികയില്‍ തന്നെ നിയമിച്ച് കൊണ്ട് എസിസിഎഫ് ജി ഹണീന്ദ്ര കുമാര്‍ റാവു ഉത്തരവിറക്കിയത്. പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസര്‍ തസ്തികയില്‍ നിന്നും സ്ഥലം മാറ്റിയ എല്‍ സുധീഷ് കുമാറിനെയാണ് വനം വകുപ്പ് വീണ്ടും പഴയ തസ്തികയില്‍ തന്നെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്. സുധീഷ് കുമാറിനെ വീണ്ടും പഴയ തസ്തികയിലേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് ലഭിച്ചു. 

തിരുവനന്തപുരം പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസറായ സുധീഷ് കുമാര്‍, മരം മില്ല് ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങി എന്നതുള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ വനം വകുപ്പ് ഐടി വിഭാഗത്തിലേക്കായിരുന്നു സുധീഷിനെ സ്ഥലം മാറ്റിയിരുന്നത്. എന്നാല്‍, ഇത്തരത്തില്‍ അഴിമതി ആരോപണം നേരിട്ട ഒരു വ്യക്തിയെ ഐടി വിഭാഗത്തില്‍ നിയമിക്കാന്‍ ആകില്ലെന്ന് ഐടി വിഭാഗം മേധാവി ശക്തമായ നിലപാടെടുത്തു. ഇതിന് പിന്നാലെ മറ്റ് അപ്രധാന തസ്തികകളിലേക്കോ അല്ലെങ്കില്‍ മറ്റ് റെയ്ഞ്ചുകളിലേക്കോ മാറ്റുന്നതിന് പകരം ആരോപണം നേരിട്ട പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസര്‍ തസ്തികയിലേക്ക് തന്നെ ഇയാളെ മാറ്റിക്കൊണ്ട് വനം വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ ജി ഹണീന്ദ്ര കുമാര്‍ റാവു വിചിത്രമായ ഉത്തരവിറക്കിയത്. 

അവഗണിച്ച് വനംവകുപ്പ്, 6 കിലോമീറ്റർ ദൂരത്തില്‍ പിരിവിട്ട് വൈദ്യുതി വേലിയൊരുക്കി നാട്ടുകാർ

ഐടി വിഭാഗത്തില്‍ നിന്നും ഇയാളെ മാറ്റണമെന്ന് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലും മറ്റ് പോസ്റ്റുകളിലേക്ക് സുധീഷ് കുമാറിനെ നിയമിക്കുന്നത് വകുപ്പിന്‍റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായതിനാലും ഭരണപരമായ കാര്യങ്ങള്‍ കണക്കിലെടുത്തും സൂധീഷ് കുാമറിന്‍റെ അപേക്ഷ പരിഗണിച്ചും ഇയാളെ തിരുവനന്തപുരം ഡിവിഷനിലെ പരുത്തിപ്പള്ളി റെയ്ഞ്ചില്‍ തന്നെ തുടരാന്‍ അനുവദിക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. ഭരണകക്ഷിയായ എന്‍സിപിയിലെ ഉന്നതരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് എല്‍ സുധീഷ് കുമാറിനെ പരുത്തിപ്പള്ളി റെയിഞ്ചിലേക്ക് തന്നെ മാറ്റിക്കൊണ്ട് ഉത്തരവിറക്കിയതെന്നും ഇതിനിടെ ആരോപണങ്ങള്‍ ഉയര്‍ന്നു. എല്‍ സുധീഷ് കുമാറിനെ ഐടി വിഭാഗത്തിലേക്ക് മാറ്റിയപ്പോള്‍ പരുത്തിപ്പള്ളി റെയ്ഞ്ചിന്‍റെ അധിക ചുമതല നല്‍കിയിരുന്ന പേപ്പാറ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ സലിന്‍ ജോസഫിനെ, പുതിയ സാഹചര്യത്തില്‍ പരുത്തിപ്പള്ളി റെയ്ഞ്ചിന്‍റെ അധിക ചുമതലയില്‍ നിന്നും മറ്റുകയാണെന്നും ഉത്തരവില്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക