അവഗണിച്ച് വനംവകുപ്പ്, 6 കിലോമീറ്റർ ദൂരത്തില്‍ പിരിവിട്ട് വൈദ്യുതി വേലിയൊരുക്കി നാട്ടുകാർ
ആറു കിലോമീറ്റര്‍ വൈദ്യുതി വേലി കെട്ടാന്‍ സാധാരണയായി വനംവകുപ്പ് 20 ലക്ഷത്തോളം രൂപയാണ് ചിലവഴിക്കുക. പക്ഷെ കര്‍ഷകരുടെ കൂട്ടായ്മക്ക് ചെലവ് വന്നത് നാലുലക്ഷം രൂപ മാത്രമാണ്
![Forest department ignores plea of localites natives construct electric fencing for 6 kilometer in own expense in Marayoor etj Forest department ignores plea of localites natives construct electric fencing for 6 kilometer in own expense in Marayoor etj](https://static-ai.asianetnews.com/images/01he7bfevgyf6wbth5328ps52d/electric-fencing-_363x203xt.jpg)
മറയൂര്‍: വന്യമൃഗങ്ങളെ കൃഷിയിടങ്ങളില്‍ നിന്നും അകറ്റാന്‍ പിരിവെടുത്ത് കുറഞ്ഞ ചിലവില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ച് മറയൂര്‍ കീഴാന്തൂരിലെ കർഷകർ. വൈദ്യുതി കമ്പിവേലി കെട്ടണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് പലതവണ നിരസിച്ചതോടെയാണിത്. കാറയൂര്‍ ചന്ദനകാടുകളോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശം മുതല്‍ ശിവന്‍പന്തി കടന്ന് കീഴാന്തൂര്‍ വരെ മൊത്തം 6 കിലോമീറ്ററിലധികം ദൂരമാണുള്ളത്.
ഇതുവഴി കൃഷിയിടങ്ങളിലേക്കിറങ്ങുന്ന കാട്ടാനകള്‍ വിളകല്‍ മൊത്തം നശിപ്പിക്കും. ശീതകാല പച്ചകറികളും, കമുക്, തെങ്ങ്, വാഴ തുടങ്ങിയ വിളകളും തിന്നു നശിപ്പിക്കുകയാണ് പതിവ്. കൃഷി ജീവിത മാർഗമായ 250 ഓളം കുടുംബങ്ങള്‍ ഈ ദുരിതം പലതവണ വനംവകുപ്പിനെ അറിയിച്ചതാണ്. പക്ഷെ പരിഹാരമൊന്നുമുണ്ടായില്ല. ഇതോടെയാണ് ഊരുകൂട്ടം തീരുമാനിച്ച് നാലു ലക്ഷം രൂപയോളം പിരിച്ചെടുത്ത് സോളാര്‍ വൈദ്യുതി വേലി കെട്ടിയത്.
ആറു കിലോമീറ്റര്‍ വൈദ്യുതി വേലി കെട്ടാന്‍ സാധാരണയായി വനംവകുപ്പ് 20 ലക്ഷത്തോളം രൂപയാണ് ചിലവഴിക്കുക. പക്ഷെ കര്‍ഷകരുടെ കൂട്ടായ്മക്ക് ചെലവ് വന്നത് നാലുലക്ഷം രൂപ മാത്രമാണ്. അതേസമയം പ്രദേശത്തെ വന്യമൃഗശല്യം പരിഹരിക്കാന്‍ വനംവകുപ്പ് ശ്രമിച്ചില്ലെന്ന ആരോപണം ഉദ്യോഗസ്ഥര്‍ നിക്ഷേധിച്ചു. വിശദമായി പദ്ധതി റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും അനുമതി കിട്ടാന് വൈകിയതാണ് കാരണമെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം