സന്തോഷ് ട്രോഫിയില്‍ ഹംസക്കോയ ബൂട്ടണിഞ്ഞത് മഹാരാഷ്ട്രയ്ക്ക് വേണ്ടിയായിരുന്നു. 

മലപ്പുറം: മലപ്പുറത്തിന്‍റെ മണ്ണില്‍ നിന്നുള്ള പഴയ ഇന്ത്യൻ ഫുട്ബോള്‍ താരമാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ. സന്തോഷ്ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് അദ്ദേഹം ബൂട്ടണിഞ്ഞത്. എണ്‍പതുകളുടെ കാലഘട്ടത്തിൽ 5 തവണയാണ് അദ്ദേഹം സന്തോഷ് ട്രോഫി കളിച്ചത്. മോഹൻ ബഗാൻ, മൊഹമ്മദൻസ് ക്ലബ്ബുകളുടേയും താരമായിരുന്നു അദ്ദേഹം. പഴയ ഫുട് ബോള്‍ താരം ലിഹാസ് കോയയുടെ മകനാണ്.

'കേരളത്തില്‍ നടന്ന സന്തോഷ് ട്രോഫിയിലും മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് അദ്ദേഹം ബൂട്ടണിഞ്ഞത്. ഇപ്പോഴും ബന്ധം പുലര്‍ത്തിയിരുന്നു. മഞ്ചേരിയില്‍ ചികിത്സയിലായിരുന്നുവെന്നും സീരിയസായിരുന്നുവെന്നും അറിഞ്ഞിരുന്നു. പക്ഷേ മരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ത്യൻ മുന്‍ താരം വിക്ടര്‍ മഞ്ഞില ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, പേരക്കുട്ടിയടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൂടി രോഗം

മുംബൈയില്‍ നിന്നെത്തി മഞ്ചേരി മെഡിക്കൽ കോളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെയാണ് ഹംസക്കോയയുടെ മരണം സംഭവിച്ചത്. പേരക്കുട്ടികൾ അടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പനിയെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. ഇന്ന് രാവിലെ ആറരയോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് ബാധിതരായ കുടുംബം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭാര്യ മകൻ മകന്റെ ഭാര്യ രണ്ട് കുട്ടികൾ എന്നിവര്‍ക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് റോഡ്മാര്‍ഗ്ഗമായിരുന്നു ഇവര്‍ മലപ്പുറത്തെത്തിയത്.