വൈറ്റില പാലത്തില്‍ വാഹനം കയറ്റിയ കേസ്; നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു
ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അ൦ഗീകരിച്ചില്ല. എറണാകുളം ജില്ല കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
കൊച്ചി: അനധികൃതമായി വൈറ്റില മേൽപാലത്തിലൂടെ വാഹനം കടത്തിവിട്ട സംഭവത്തിൽ അറസ്റ്റിലായ നാലുപേരെയും റിമാന്‍ഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തി വി ഫോർ കൊച്ചി കൂട്ടായ്മ പ്രവ൪ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അ൦ഗീകരിച്ചില്ല. എറണാകുളം ജില്ല കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
ശനിയാഴ്ച മേൽപ്പാലം തുറന്നുകൊടുക്കാനിരിക്കെ ഒരു കൂട്ടമാളുകൾ ബാരിക്കേഡുകൾ മാറ്റി വാഹനങ്ങൾ കടത്തിവിട്ടത് വി ഫോർ കൊച്ചിയുടെ ഗൂഡാലോചനയെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവർ കഴിഞ്ഞ ദിവസം മേൽപ്പാലത്തിൽ പ്രതിഷേധം നടത്തിയിരുന്നു. തുടർന്നാണ് വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാൻ, സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യ൦ പാലത്തിലേക്ക് പ്രവേശിച്ച വാഹനങ്ങളിലുണ്ടായിരുന്നവ൪ ഗൂഡാലോചനയിൽ പങ്കെടുത്തവരാണെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുവെന്നു൦ പൊലീസ് പറഞ്ഞു.