ആലപ്പുഴ മെഡിക്കൽ കോളേജിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. സംഘടനകൾ വ്യാപകമായി പണം പിരിക്കുന്നെന്നും ഇതിന്റെ കണക്കുകൾ സുതാര്യമല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സർക്കാർ തലത്തിൽ ഭക്ഷണവിതരണം പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. മറ്റ് മെഡിക്കൽ കോളേജുകളിൽ ഇല്ലാത്ത വിധം ആലപ്പുഴയിൽ മാത്രം ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണമെന്നും, ആശുപത്രി പരിസരങ്ങളെ സംഘടനകളുടെ ബാനറുകൾ സ്ഥാപിച്ച് മത്സരവേദിയാക്കരുതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ‘നക്ഷത്രത്തിളക്കം 2026’ അവാർഡ് വിതരണ ചടങ്ങിൽ താൻ നടത്തിയ പ്രസംഗം തൽപ്പരകക്ഷികൾ വളച്ചൊടിച്ചതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുധാകരൻ വീണ്ടും രംഗത്തെത്തിയത്. ഇടതുപക്ഷ യുവജന സംഘടന (ഡിവൈഎഫ്ഐ) മുൻകാലങ്ങളിൽ വീടുകളിൽ നിന്ന് നേരിട്ട് പൊതിച്ചോറുകൾ ശേഖരിച്ചായിരുന്നു വിതരണം നടത്തിയിരുന്നതെന്ന് സുധാകരൻ പറഞ്ഞു. എന്നാൽ ഇപ്പോൾ ഇതിനായി വ്യാപകമായി പണം പിരിക്കുകയാണ് ചെയ്യുന്നത്. ഇത് ശരിയായ രീതിയല്ല. ഈ പദ്ധതിക്കായി പല സംഘടനകളും പണം പിരിക്കുന്നുണ്ടെന്നും, ഇങ്ങനെ പിരിക്കുന്ന പണത്തിന്റെ കണക്കുകൾ ആശുപത്രി വികസന സമിതിക്ക് കൃത്യമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭക്ഷണവിതരണം സുതാര്യവും ആശുപത്രിക്ക് മേന്മയുണ്ടാക്കുന്നതുമായ രീതിയിൽ ക്രമപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് സർക്കാർ നൽകിയിരുന്നതുപോലെ ആശുപത്രികളിൽ വീണ്ടും ഔദ്യോഗികമായി ഭക്ഷണം നൽകാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിയുടെ കടമ എന്ന നിലയിലാണ് താൻ ഈ വിഷയം ചൂണ്ടിക്കാണിച്ചത്. ആശുപത്രിക്ക് വെളിയിൽ ഭക്ഷണം പാചകം ചെയ്ത് അകത്ത് വിതരണം ചെയ്യുന്നതിൽ തെറ്റില്ലെന്നും, മറ്റ് മെഡിക്കൽ കോളേജുകളിൽ ഇത്തരത്തിലാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.