പത്തനംതിട്ടയിൽ ക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറി വിഗ്രഹങ്ങള്‍ തച്ചുതകര്‍ത്തു; പ്രതികളിലൊരാൾ പിടിയിൽ
ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് ചെറിയ തുക മാത്രമാണ് മോഷ്ടിക്കാൻ സാധിച്ചതെങ്കിലും വിഗ്രഹങ്ങള്‍ തകര്‍ക്കുകയും മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
![gang attempted theft in temple and destructed the idols there one arrested in pathanamthitta afe gang attempted theft in temple and destructed the idols there one arrested in pathanamthitta afe](https://static-ai.asianetnews.com/images/01hp17jpqzz1d57e8zxc9e3y4q/pathanamthitta-temple-theft_363x203xt.jpg)
പത്തനംതിട്ട: ഇലന്തൂരിൽ ഭഗവതികുന്ന് ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. പെരുനാട് സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റ് രണ്ട് പേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയെന്ന് മാത്രമല്ല ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സംഘം തച്ചുതകർത്തിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സുരേഷിനെയും കൊണ്ട് ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് പൂർത്തിയാക്കിയത്. നാട്ടുകാര്‍ പ്രതിക്ക് നേരെ ആക്രോഷിച്ചു. കേസിലെ പ്രധാന പ്രതികളായ രണ്ട് പേർ ഇനിയും പിടിയിലാകാനുണ്ട്. ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് ചെറിയ തുക മാത്രമാണ് മോഷ്ടാക്കൾക്ക് കിട്ടിയത്. എന്നാൽ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ക്ഷേത്രത്തിന് ഉണ്ടാക്കിയെന്ന് ഭഗവതികുന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്രത്തിന് സമീപത്തെ ഒരു വീട്ടിൽ കിടന്ന കാറിന് കേടുപാട് വരുത്തിയ സംഘം, തൊട്ടടുത്തുള്ള പള്ളിയിലും മോഷണത്തിന് ശ്രമിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വളരെ വേഗം പ്രതികളെ കണ്ടെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തി മുങ്ങിയ സംഘമാണ് ഇവരെന്നും പൊലീസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...