ഇന്നലെ രാത്രിയോടെ ഉദ്യോഗസ്ഥരെത്തിയപ്പോൾ പരിശോധനയ്ക്കായി സ്കൂൾ കോമ്പൗണ്ടിൽ എത്തിയപ്പോൾ നിരവധി പേർ കഞ്ചാവ് ഉപയോഗിക്കുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മുറി കേന്ദ്രീകരിച്ചാണ് ഇടപാടെന്ന് വ്യക്തമായത്
എറണാകുളം: കോതമംഗലത്ത് സ്വകാര്യ സ്കൂളിന്റെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും. സെക്യൂരിറ്റി ജീവനക്കാരന്‍റെ മുറിയിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പൊതികൾ എക്സൈസ് സംഘം കണ്ടെത്തി. റെയ്ഡിനിടയിൽ സെക്യൂരിറ്റി ജീവനക്കാരൻ പാലാ സ്വദേശി സാജു ഓടി രക്ഷപ്പെട്ടു. കഞ്ചാവ് ഇടപാടിനെത്തിയെ 5 പേർ പിടിയിലായി.
സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകൾ തടയാനുള്ള പരിശോധനയ്ക്കിടയിലാണ് നെല്ലിക്കുഴിയിലെ സ്വകാര്യ പബ്ലിക്ക് സ്കൂൾ സെക്യൂരിറ്റി തന്നെ കഞ്ചാവ് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചത്. ഇന്നലെ രാത്രിയോടെ ഉദ്യോഗസ്ഥരെത്തിയപ്പോൾ പരിശോധനയ്ക്കായി സ്കൂൾ കോമ്പൗണ്ടിൽ എത്തിയപ്പോൾ നിരവധി പേർ കഞ്ചാവ് ഉപയോഗിക്കുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മുറി കേന്ദ്രീകരിച്ചാണ് ഇടപാടെന്ന് വ്യക്തമായത്. റെയ്ഡ് അറിഞ്ഞതോടെ പാല സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ സാജു ഓടി രക്ഷപ്പെട്ടു. ഇയാളുടെ മുറയിൽ വിൽപ്പനയ്ക്കായി ഒരുക്കിയ കഞ്ചാവ് പൊതികളുണ്ടായിരുന്നു
നെല്ലിക്കുഴി സ്വദേശി യാസീൻ ആണ് സ്കൂളിലെ കഞ്ചാവ് ഇടപാടിന്‍റെ മുഖ്യ ഇടനിലക്കാരനെന്ന് എക്സൈസ് വ്യക്തമാക്കുന്നു. സെക്യൂരിറ്റി ജീവനക്കാരൻ സജി, ഇവരോടൊപ്പം രക്ഷപ്പെട്ട തൃക്കാരിയൂർ സ്വദേശി രാഹുൽ എന്നിവർക്കായുള്ള അന്വേഷണം നടക്കുന്നുണ്ട്. കസ്റ്റഡിയിലടുത്ത വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീർ, ഹരികൃഷ്ണൻ എന്നിവരെ കോടതിയിൽ ഹാജരാക്കും. ഇടപാടിനെത്തുന്നവർക്ക് സ്കൂൾ സെക്യൂരിറ്റിയുടെ മുറിയിലും കോമ്പൗണ്ടിലും ലഹരി ഉപയോഗത്തിനായി സെക്യൂരിറ്റി ജീവനക്കാരൻ സൗകര്യം ഏർപ്പെടുത്തിയിരുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം സ്കൂളിലെ കഞ്ചാവ് ഇടപാടിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് സ്കൂൾ അധികൃതർ വിശദീകരിക്കുന്നത്. സിസിടിവി തകരാറിൽ ആയിതിനാൽ സെക്യൂരിറ്റി ഓഫീസിൽ എന്താണ് നടന്നിരുന്നതെന്ന് അറിയാനായില്ലെന്നും അധികൃതർ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
