'നിലവിലെ സാഹചര്യങ്ങള്‍ മാറി സഭ വളരുമെന്ന് പ്രതീക്ഷ': കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി
സമാധാനവും കൂട്ടായ്മയും വർദ്ധിച്ചുവരണം എന്നാണ് മാർപാപ്പയുടെ ആഗ്രഹം. സഭയും താനും അതുതന്നെയാണ് ആഗ്രഹിക്കുന്നത്.
കൊച്ചി: ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരെ വൈദികർ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിറകെ സഭയിൽ സമാധാനം വേണെമെന്ന ആഹ്വാനവുമായി കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. സഭാംഗങ്ങൾ ആത്മസംയമനം പാലിച്ച് മുന്നോട്ട് പോകണമെന്നാണ് വത്തിക്കാനും താനും ആഗ്രഹിക്കുന്നതെന്നും കർദ്ദിനാൾ ആലഞ്ചേരി വ്യക്തമാക്കി.
ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരെ നിലപാടെടുത്ത സഹായ മെത്രാൻമാരെ പുറത്താക്കുകയും അധികാരം പൂർണ്ണമായും മാർ ജോർജ്ജ് ആലഞ്ചേരി ഏറ്റെടുക്കുകയും ചെയ്തതിന് പിറകെയാണ് വൈദികർക്കിടയിൽ പ്രതിഷേധം ശക്തമായത്. നടപടി പിൻവലിച്ചില്ലെങ്കിൽ തെരുവിലിറങ്ങുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ പ്രതികരണം. സഭയുടെ കൂട്ടായ്മയെ തകർക്കരുതെന്നാണ് മാർ ജോർജ്ജ് ആലഞ്ചേരിയുടെ ആഹ്വാനം. വിശ്വാസികളും ആത്മമസംയമനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദികരുടെ പരസ്യ പ്രതിഷേധത്തിൽ ശക്തമായ നടപടി വേണമെന്ന നിലപാടാണ് കർദ്ദിനാൾ വിഭാഗത്തിന്. എന്നാൽ തിടുക്കപ്പെട്ട് നടപടി സ്വീകരിച്ചാൽ സഭയിൽ കൂടുതൽ പൊട്ടിത്തെറിയുണ്ടാകുമോ എന്ന ആശങ്കയും സഭാ നേതൃത്വത്തിനുണ്ട്. ഇതേസമയം പ്രതിഷേധം ശക്തമാക്കാനാണ് വിമത വൈദികരുടെ നീക്കം. ഞായാറാഴ്ചക്കകം അതിരൂപതയ്ക്ക് കീഴിലുള്ള ഇടവകകൾ കർദ്ദിനാളിനെതിരെ വികാരം പ്രകടമാക്കുന്ന പ്രമേയം പാസാക്കും. തുടർന്ന് ഈ വികാരം മാർപ്പാപ്പയെ അറിയകുകയാണ് വിമത വിഭാഗത്തിന്‍റെ ലക്ഷ്യം.