പുതിയ പരിശീലകൻ ഗൗതം ഗംഭീർ 2027 ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങൾ ഐപിഎല്ലിന് ശേഷം ആരംഭിക്കുമെന്ന് വ്യക്തമാക്കിയതോടെ സഞ്ജു സാംസന്റെ ടീം പ്രവേശന സാധ്യതകൾ വീണ്ടും ചർച്ചയാവുകയാണ്.
മുംബൈ: ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ഇന്ത്യയുടെ അടുത്ത ലക്ഷ്യം 2027ലെ ഏകദിന ലോകകപ്പാണെന്ന് പരിശീലകന് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് അവസാനം ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ് അവസാനിക്കുന്നതോടെ ലോകകപ്പിനായുള്ള കൃത്യമായ രൂപരേഖ ടീം മാനേജ്മെന്റ് തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ 25 മുതല്‍ 30 വരെ ഏകദിന മത്സരങ്ങള്‍ കളിക്കുമെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.
ടി20 ലോകകപ്പിലെ താരമായ സഞ്ജു സാംസണെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്ന വാദം നിലനില്‍ക്കുന്നുണ്ട്. ടി20 ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 321 റണ്‍സ് നേടിയെങ്കിലും ഐപിഎല്‍ പ്രകടനം കൂടി കണക്കിലെടുത്ത് മാത്രമെ സഞ്ജുവിനെ ഏകദിന ടീമിലേക്ക് കൊണ്ടുവരൂവെന്നാണ് സൂചന. ഗംഭീര്‍ പറയുന്നതിങ്ങനെയാണ്... ''ഐപിഎല്ലിന് ശേഷമായിരിക്കും 2027 ലോകകപ്പിനായുള്ള ആസൂത്രണം തുടങ്ങുക. ഈ കാലയളവില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ഏകദിന മത്സരങ്ങള്‍ കൃത്യമായി വിനിയോഗിക്കും. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യരായ താരങ്ങളെ കണ്ടെത്തുകയും ശരിയായ ടീം കോമ്പിനേഷന്‍ നിശ്ചയിക്കുകയും ചെയ്യേണ്ടതുണ്ട്.'' ഗംഭീര്‍ വ്യക്തമാക്കി.
2023-ല്‍ ദക്ഷിണാഫ്രിക്കയില്‍ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയ താരമാണ് സഞ്ജുവെന്ന് ഓര്‍ക്കണം. എന്നാല്‍ അതിന് ശേഷം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. മാത്രമല്ല, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ മികച്ച റെക്കോഡും സഞ്ജുവിനുണ്ട്. ഗംഭീറിന്റെ വാക്കുകള്‍ നല്കുന്ന സൂചന സഞ്ജുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. നിലവില്‍ കെ എല്‍ രാഹുലാണ് ഏകദിനത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. എന്തായാലും സഞ്ജുവിനെ തള്ളികളയാന്‍ കഴിയില്ല. പ്രത്യേകിച്ച് ഗംഭീറിന് താല്പര്യമുള്ള താരം കൂടിയാണ് സഞ്ജു. ഇതിനിടെ സോഷ്യല്‍ മീഡിയയിലും സഞ്ജുവിനെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എക്സില്‍ വന്ന ചില പോസ്റ്റുകള്‍...
രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പം ഒരു സ്പെഷ്യലിസ്റ്റ് ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ എന്നതിലുപരി, ബാറ്റര്‍ എന്ന നിലയിലും സഞ്ജുവിനെ മാനേജ്മെന്റ് പരിഗണിക്കുന്നുണ്ട്. ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി എന്നിവരുള്ളപ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എന്തായാലും സഞ്ജുവിനെ കൊണ്ടുവരാനാവില്ല. മധ്യനിരയില്‍ മാത്രമായിരിക്കും സ്ഥാനമുണ്ടാവുക. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മധ്യനിരയില്‍ സ്ഥാനം കണ്ടെത്തുക സഞ്ജുവിന് പ്രയാസമുള്ള കാര്യമായിരിക്കും. ഏകദിന ക്രിക്കറ്റിലും സഞ്ജുവിന് മികച്ച കണക്കുകളാണുള്ളത്. സഞ്ജുവിന്റെ ഏകദിന ബാറ്റിംഗ് ശരാശരി 56.66 ആണ്. ഇത് നിലവിലെ പല സീനിയര്‍ താരങ്ങളെക്കാളും കൂടുതലാണ്.
ഇന്ത്യയുടെ വരാനിരിക്കുന്ന ഏകദിന മത്സരങ്ങള്‍
1. അഫ്ഗാനിസ്ഥാനെതിരെ: 3 ഏകദിനങ്ങള്‍ (ജൂണ്‍ 14 മുതല്‍)
2. ഇംഗ്ലണ്ടിനെതിരെ: 3 ഏകദിനങ്ങള്‍ (അഫ്ഗാന് പരമ്പരയ്ക്ക് ശേഷം)

