ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പമ്പയിൽ ഒരുക്കങ്ങള്‍ പൂര്‍ണമായി. നാളെ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിലെത്തി. തമിഴ്നാട് സർക്കാർ മാത്രമാണ് അതിഥി ആകാനുള്ള ദേവസ്വം ബോർഡിന്‍റെ ക്ഷണം സ്വീകരിച്ചത്.

പമ്പ: ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പമ്പയിൽ ഒരുക്കങ്ങള്‍ പൂര്‍ണമായി. നാളെയാണ് ആഗോള അയ്യപ്പ സംഗമം നടക്കുക. ആഗോള അയ്യപ്പ സംഗമത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി എട്ടോടെ പമ്പയിലെത്തി. ഇന്ന് രാത്രി പമ്പയിലായിരിക്കും മുഖ്യമന്ത്രി തങ്ങുക. തമിഴ്നാട് സർക്കാർ മാത്രമാണ് അതിഥി ആകാനുള്ള ദേവസ്വം ബോർഡിന്‍റെ ക്ഷണം സ്വീകരിച്ചത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. സംഗമം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശബരിമല അയ്യപ്പന്‍റെ നാലു കിലോ സ്വർണ്ണം അടിച്ച് മാറ്റിയതിന്‍റെ പാപം തീർക്കാനാണ് അയ്യപ്പ സംഗമമെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളം വലിയ സമരത്തിലേക്ക് നീങ്ങുകയാണെന്നും വിഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഗമം സംഘടിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആരോപിച്ചു. ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് തമിഴ്നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങൾ പിൻവാങ്ങിയതിന് പിന്നിൽ ചില താൽപര്യങ്ങൾ ഉണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

പമ്പയിൽ തയാറാക്കിയ പ്രത്യേക വേദിയിലാണ് അയ്യപ്പ സം​ഗമം നടക്കുക. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സം​ഗമം നടക്കുക. പ്രതിപക്ഷം സം​ഗമത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ശബരിമലയുടെ വികസനത്തിന് ആഗോള തലത്തിലെ നിർദ്ദേശം സ്വീകരികുന്നതിനുള്ള വലിയ സംഗമം. അതായിരുന്നു സർക്കാർ പ്രഖ്യാപനം. വിവിധ സംസ്ഥാന ങ്ങളുടെ മുഖ്യമന്ത്രി മാരെ എത്തിക്കും എന്നും അറിയിച്ചു. ദില്ലി ലെഫ്റ്റനണ്ട് ഗവർണർ അടക്കയുള്ളവരെ ക്ഷണിച്ചു. എന്നാൽ, തമിഴ്നാട് മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാ​ഗരാജൻ എന്നിവർ മാത്രമാണ് എത്തുക. കർണാടക, ഡൽഹി, തെലങ്കാന സർക്കാരുകളെ അടക്കം അയ്യപ്പസം​ഗമത്തിലേക്ക് പ്രതിനിധികളെ അയച്ചിട്ടില്ല. പന്തളം കൊട്ടാരം പരിപാടി യിൽ നിന്ന് വിട്ടു നിൽകും. എന്നാൽ എൻഎസ്എസ് പ്രതിനിധി പങ്കെടുക്കുന്നത് സർക്കാരിന് ആശ്വാസമാണ്.