ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങള്‍ അറസ്റ്റില്‍
ദില്ലി: ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങള്‍ അറസ്റ്റില്‍. തായ്‌ലന്‍റിലേക്ക് കടന്നിരുന്ന ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു. തീ പിടിത്തം ഉണ്ടായ ഉടന്‍ ഇവർ ഗോവയില്‍ നിന്നും തായ്‌ലന്‍റിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ഇന്‍റർ പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപെടുവിച്ചു. ഇന്ത്യയില് നിന്നും തയ്‌ലന്‍റിലേക്ക് പോയ അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ നാടു കടത്താനുള്ള നടപടികൾ പൂർത്തിയാക്കുകയായിരുന്നു. ഡിസംബര്‍ 6 ന് അര്‍ദ്ധ രാത്രി 11 മണിയോടെയാണ് ഗോവ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാ ക്ലബിന് തീപിടിക്കുന്നത്. അപകടത്തില്‍ 25 പേര്‍ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്. ഇതോടെ ഉടമകളിലോരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന ഉടമകളായ ഗൗരവ് ലൂത്ര, സൗരഭ് ലുത്ര എന്നിവര്‍ തായ്‌ലന്‍റിലേക്ക് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളില്‍ ടിക്കറ്റെടുത്ത് തായ്‌ലന്‍റിലെ ഫുക്കറ്റിലേക്ക് കടന്നതായി വ്യക്തമായി. തുടര്‍ന്ന് ഗോവ പൊലീസ് സിബിഐയുടെ സഹായത്തോടെ ഇന്‍റർ പോളിനെ വിവരം അറിച്ച് ബ്ലൂ കോർണര്‍ നോട്ടിസ് പുറപ്പെടുവിച്ചു. സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പൊലീസ് നല്‍കുന്ന വിവരം. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഭുമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡിഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.


